യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍; രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ എത്തി

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂര്‍ പിന്നിടുമ്പോഴും തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ എത്തിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിന് എത്തും. മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണു മലയിടുക്കില്‍ കുടുങ്ങിയിരിക്കുന്നത്. ബാബുവിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു.

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രി 12ന് അഗ്‌നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല.വീഴ്ചയില്‍ ബാബുവിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ട്.

ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനും മുന്‍പും മല കയറുന്നതിനിടെ കാല്‍ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.