കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുണ്ടായ ദുരനുഭവം; മാപ്പു പറയാന്‍ തയ്യാറെന്ന് കണ്ടക്ടര്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്ക് മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറാണെന്ന് കണ്ടക്ടര്‍ ജാഫര്‍. ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ യുവതിയോട് മാപ്പ് പറയുമെന്നും കണ്ടക്ടര്‍ പറഞ്ഞു. സംഭവം നിയമപരമായി പരിഹരിക്കാനാണ് ആദ്യം ശ്രമിച്ചതെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി ബസില്‍  യാത്രക്കിടെ  സഹയാത്രികനില്‍ നിന്ന് ലൈഗിംകാതിക്രമം നേരിട്ടുവെന്നായിരുന്നു പരാതി.  കോഴിക്കോട് സ്വദേശിനിയായ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടായത്. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വച്ചാണ് സഹയാത്രികന്‍ മോശമായി പെരുമാറിയത്. ഇക്കാര്യം അറിയിച്ചപ്പോള്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും ഉണ്ടായില്ലെന്നും അധ്യാപിക ആരോപിക്കുന്നു. തനിക്ക് നേരെ ഉണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.

ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതലയാണെന്നും വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി സി.എം.ഡി. യോട്  ആവശ്യപ്പെട്ടിട്ടുണ്ടെന്നും  ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.