'തെരുവുനായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തണം, ചാടിക്കടിക്കാന്‍ വരരുത് എന്നും ഉപദേശിക്കണം'; മേയര്‍ക്ക് ഫാത്തിമ തഹിലിയയുടെ കത്ത്

തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് തുറന്ന കത്തഴുതി എംഎസ്എഫ് മുന്‍ ദേശിയ വൈസ് പ്രസിഡന്റ് ഫാത്തിമാ തഹിലിയ. നായ്ക്കളും മനുഷ്യരും സമാധാനത്തേടെ ഒരുമിച്ചു കഴിയണമെന്ന് മേയര്‍ പറഞ്ഞതിന്റെ മറുപടിയായാണ് ഫാത്തിമയുടെ കത്ത്. തെരുവുനായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തണമെന്നും ചാടിക്കടിക്കാന്‍ വരരുത് എന്നും ഉപദേശിക്കണമെന്നും പോസ്റ്റില്‍ ഫാത്തിമ പരിഹസിച്ചു.

കുറിപ്പ് ഇങ്ങനെ..

ബഹുമാനപ്പെട്ട കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്,

തെരുവ് നായ്ക്കള്‍ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയില്‍ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാന്‍ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോടി അക്രമിക്കാന്‍ വന്ന അനുഭവം ഒരുപാടുണ്ട്.

അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തില്‍ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാന്‍ വരുകയാണവര്‍.

അതു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോര്‍പ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാന്‍ വരരുത് എന്നും ഉപദേശിക്കണം.

ഏറെ പ്രതീക്ഷകളോടെ
അഡ്വ. ഫാത്തിമ തഹിലിയ.