താങ്കൾക്ക് എല്ലാം കച്ചവടമാകും, എന്നാൽ മതേതര ജനതയെ കൊഞ്ഞനം കുത്തരുത്: യൂസഫലിക്ക് എതിരെ എം.എസ്.എഫ്

പഞ്ചാബില്‍ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം നിർഭാഗ്യകരമാണെന്നും മോദിയുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തിയതായും അറിയിച്ചു കൊണ്ടുള്ള മലയാളി വ്യവസായി എം എ യൂസഫലിയുടെ ട്വീറ്റിനെ വിമര്‍ശിച്ച്‌ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി. ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാർത്ഥനകളുമായി വന്ന് വർഗീയ,  ഫാസിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത് എന്ന് ടി പി അഷ്‌റഫലി പറഞ്ഞു. താങ്കൾക്ക് എല്ലാം കച്ചവടമാകും.ഇന്ത്യയിൽ ഇനിയും ലുലു മാളുകളും, വ്യവസായ പാർക്കുകളും തുറക്കാൻ ഇന്ത്യൻ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാൻ മോദിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടി വരും
എന്നാൽ വർഗീയ, ഫാസിസ്റ്റ് വിരുദ്ധ ജനതക്ക് അതിൻ്റെ ആവശ്യമില്ല എന്നും ടി പി അഷ്‌റഫലി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ട യൂസുഫലി സാഹിബ്,

ലോകം കീഴടക്കിയ ഒരു മലയാളി വ്യവസായി എന്ന നിലയിൽ താങ്കളോട് മതിപ്പുണ്ട്. ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തന രംഗത്തെ താങ്കളുടെ സഹായങ്ങൾ കണ്ട് സ്നേഹവും ബഹുമാനവുമുണ്ട്.
എന്നാൽ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാർത്ഥനകളുമായി വന്ന് വർഗീയ,ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്.

താങ്കൾക്ക് എല്ലാം കച്ചവടമാകും.ഇന്ത്യയിൽ ഇനിയും ലുലു മാളുകളും, വ്യവസായ പാർക്കുകളും തുറക്കാൻ ഇന്ത്യൻ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാൻ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും
എന്നാൽ വർഗീയ,ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിൻ്റെ ആവശ്യമില്ല.

മോഡിയെ പഞ്ചാബിൽ തടഞ്ഞവർ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്പ്, നെൽപാടങ്ങൾ അവർക്ക് നൽകണം, ഞങ്ങൾ ഈ മണ്ണിൻ്റെ ഉടമകളായ കർഷകരാണെന്ന് പറഞ്ഞാണ്.

പ്രാർത്ഥന നടത്താൻ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങൾക്കും വേണ്ടിയുള്ള സമരം. അതിൽ രാഷ്ട്രീയം മറന്നു പ്രാർത്ഥന സമ്മാനിക്കേണ്ടുന്ന സവിശേഷ സിമ്പതി എന്താണെന്നറിയില്ല.

ജന വിരുദ്ധ നിയമങ്ങൾ ഉണ്ടാവുമ്പോൾ പ്രതിഷേധവും സമരവുമുണ്ടാവും അതാണ് ജനാധിപത്യത്തിൻ്റെ സവിശേഷത. രാജ്യം കണ്ട ഉജജ്വല സമരമായ ആ കർഷകസമരം വഴി ജനങ്ങൾക്ക് മുന്നിൽ മുട്ട്കുത്തിയിരിക്കുകയാണ് മോഡി. താങ്കളുടെ ഈ മോഡി സ്തുതിഗീതം വഴി മഹത്തായ കർഷകസമരത്തെയും, രാജ്യത്തെ വർഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കൾ പരിഹസിക്കുകയാണ്.