സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തില്‍; ആരോപണവുമായി ബി.ജെ.പി

കണ്ണൂരില്‍ നടന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനം ക്രിമിനല്‍ കേസ് പ്രതിയുടേതാണെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്. യെച്ചൂരി ഉപയോഗിച്ച കാര്‍ എസ്ഡിപിഐ ബന്ധമുള്ള ക്രിമിനില്‍ക്കേസ് പ്രതിയുടേതാണെന്നായിരുന്നു ആരോപണം.

ഇരിങ്ങണ്ണൂര്‍ സ്വദേശിയായ സിദ്ദിഖിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെ.എല്‍ 18 എ.ബി-5000 ഫോര്‍ച്ച്യൂണര്‍ കാറാണ് യെച്ചൂരി യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. സിദ്ദീഖ് പകല്‍ ലീഗ് പ്രവര്‍ത്തകനും രാത്രി എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും എസ്ഡിപിഐ കൊടുക്കല്‍ വാങ്ങലിന്റെ തെളിവാണ് വാഹനം നല്‍കിയ സംഭവമെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

2010 ഒക്ടോബര്‍ മാസം 21ന് നാദാപുരം പൊലീസ് സ്റ്റേഷനില്‍ സിദ്ദീഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ വഴിയാണ് വാഹനം യെച്ചൂരിയുടെ യാത്രയ്ക്കായി ഏര്‍പ്പാടാക്കിയതെന്നും അദ്ദേഹം എന്‍. ഹരിദാസ് പറഞ്ഞു.