കോടതിവിധിയെ തകിടം മറിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു; സര്‍ക്കാരിന് എതിരെ ഓര്‍ത്തഡോക്‌സ് സഭ

സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കോടതിവിധി തകിടെ മറിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ ആശങ്കാജനകമാണെന്നും സഭാദ്ധ്യക്ഷന്‍ പറഞ്ഞു.

യാക്കോബായ- ഓര്‍ത്തഡോക്‌സ് തര്‍ക്കത്തില്‍ പൊതുജനാഭിപ്രായം തേടിയാണ് കോടതിവിധി നടപ്പാക്കേണ്ടതെന്ന നിലപാട് നിരുത്തരവാദപരമാണ്. നിയമവാഴ്ച്ച ഉറപ്പാക്കേണ്ട ഒരു ജനാധിപത്യ സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം നടപടികള്‍ ആപത്കരമാണ്. എല്ലാക്കാലവും ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് സഭ മുന്നോട്ട് പോയത്. ഈ വെല്ലുവിളിയെയും അതിജീവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിവിധി ഓര്‍ത്തൊഡോക്‌സ് സഭക്ക് അനുകൂലമാണ്. 2017ലാണ് കേസില്‍ അന്തിമ വിധി പുറത്തുവന്നത്.

Read more

ഈ വിധിക്കെതിരെ യാക്കോബായ വിഭാഗം നല്‍കിയ റിവ്യൂ പെറ്റീഷനും, ക്ലാരിഫിക്കേഷന്‍ പെറ്റീഷനും തള്ളിക്കൊണ്ട് 2019 ലും 2020 ലും സുപ്രീംകോടതിയില്‍നിന്ന് ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പള്ളി ഏറ്റെടുക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നു.