കിരണ്‍കുമാറിനെ പിരിച്ചുവിട്ട നടപടി മാതൃകാപരം; സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ സ്ത്രീധനം ചോദിച്ചുവാങ്ങാമെന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന് വനിതാ കമ്മീഷന്‍

കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തിന്‍റെ ഇരയായി കൊല്ലപ്പെട്ട വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി മാതൃകാപരമെന്ന് കേരള വനിതാ കമ്മിഷന്‍. സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ സ്ത്രീധനം യഥേഷ്ടം ചോദിച്ചുവാങ്ങാം എന്നു ചിന്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് സര്‍ക്കാരിന്റെ ഈ നടപടി. ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ജീവതശൈലികള്‍ അവലംബിക്കേണ്ടത് സമൂഹത്തിന്റെ നന്മയ്ക്ക് അത്യന്താപേക്ഷിതമാണെന്നും കമ്മീഷന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പുറത്താക്കാനുളള തീരുമാനം ഇന്നലെ ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചിരുന്നു. കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് കിരണിനെതിരെ നടപടിയെടുത്തത്. ഇത്തരത്തില്‍ പിരിച്ചു വിടാനുള്ള വകുപ്പുണ്ടെന്നും എന്നാല്‍ അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നുമാണ്  മന്ത്രി പ്രതികരിച്ചത്. വിസ്മയയുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് നിന്നും ഞെട്ടിക്കുന്ന നിരവധി സ്ത്രീധന, ഭര്‍തൃ പീഡന പരാതികള്‍ തുടരെ പുറത്തു വന്നതിനു പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

അതേസമയം കിരണിനെ പുറത്താക്കിയിതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.