ഇസ്ലാമിക് സ്റ്റേറ്റിനായി ആശയപ്രചാരണം; കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ ഏഴ് ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

കണ്ണൂരിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.  ഇവരെ ഇന്നലെ ഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ത്യയിൽ ഐ എസിനു വേണ്ടി സമൂഹ മാധ്യമങ്ങൾ വഴി ആശയപ്രചാരണം നടത്തിയെന്ന കേസിൽ പിടിയിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു.

കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരാണ്  പിടിയിലായത്. മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയിൽ ഇറാനിലെ ടെഹ്റാൻ വരെ എത്തിയെന്നാണ് എൻഐഎ പറയുന്നത്. മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികൾക്ക് ഐഎസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകി. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ പറയുന്നു.

ഏഴു മലയാളികൾ  ഇൻസ്റ്റാഗ്രാം , ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഐഎസ് ആശയപ്രചാരണം നടത്തിയെന്നാണ്  യുഎപിഎ പ്രകാരമുള്ള കേസ്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ഐഎസ് ആശയപ്രചാരണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 15ന് കേരളത്തില്‍ 8 സ്ഥലങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ 11 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, മലപ്പുറം ജില്ലകളിലെ എട്ടിടങ്ങളിലും ബെംഗളൂരുവില്‍ രണ്ടിടത്തും ഡല്‍ഹിയിലുമായിരുന്നു റെയ്ഡ്. ഇതിന്റെ തുടര്‍ച്ചയായാണ് അഞ്ചു മാസത്തിനു ശേഷം എന്‍ഐഎ സംഘം വീണ്ടും കണ്ണൂരിലെത്തി രണ്ടു യുവതികളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ചിലെ റെയ്ഡിനിടെയും ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചെങ്കിലും ഇരുവരും എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ വിവരശേഖരണം നടത്തിയാണ് എൻഐഎ യുവതികളുടെ അറസ്റ്റിലേക്ക് നീങ്ങിയത്