രാഷ്ട്രീയ പ്രാധാന്യം ഇല്ലാത്തതിനാല്‍ പിന്മാറ്റം; തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി ട്വന്റി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ട്വന്റി ട്വന്റി. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് ട്വന്റി ട്വന്റി വിശദീകരണത്തില്‍ പറയുന്നു.

അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഎപിയും അറിയിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഎപി. അധികാരം ഇല്ലാത്ത ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ലെന്നും അങ്ങനെ ചെയ്തതുകൊണ്ട് വലിയ ഗുണം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എഎപി കേരളാഘടകം കണ്‍വീനര്‍ പിസി സിറിയക്ക് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും. അതില്‍ വിജയിച്ച് അധികാരത്തിലെത്തും.

പ്രധാന മത്സരം നടക്കുന്ന എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണവുമായി മുന്നോട്ട് പോകുകയാണ്. ഞായറാഴ്ച അവധി ദിനമായതിനാല്‍ കൂടുതല്‍ വോട്ടര്‍മാരേ നേരില്‍ക്കാണാനുള്ള ഓട്ടത്തിലാണ് ഉമാ തോമസും ജോ ജോസഫും. ഞായറാഴ്ച ദിവസം ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ നേരിട്ടെത്തി വോട്ടര്‍മാരെ കാണാനാണ് സ്ഥാനാര്‍ഥികളുടെ നീക്കം.

സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനാണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ പ്രമുഖ മണ്ഡലങ്ങളുടെ പട്ടികയില്‍പ്പെട്ടതല്ല തൃക്കാക്കരയെങ്കിലും ശക്തമായ പോരാട്ടം നടത്താനും പരമാവധി വോട്ട് സമാഹരിക്കാനുമാണ് ബിജെപി നീക്കം.

കഴിഞ്ഞ തവണ പതിനയ്യായിരത്തിലധികം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. എസ് സജിയായിരുന്നു കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി. ഇത്തവണ മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ഥിയായതോടെ കൂടുതല്‍ വോട്ടുകള്‍ പിടിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമവികസനമാകും ഇത്തവണ ചര്‍ച്ചയാകുകയെന്ന് സ്ഥാനാര്‍ഥി കൂടിയായ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.