തൃക്കാക്കരയില്‍ ട്വന്റി-ട്വന്റി-ആം ആദ്മി ആര്‍ക്കൊപ്പം; അരവിന്ദ് കെജ്രിവാള്‍ ഇന്ന് പ്രഖ്യാപിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി-ആം ആദ്മി പിന്തുണ ആര്‍ക്കെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് പ്രഖ്യാപിക്കും. കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകരുടെ സംഗമത്തിലാകും കെജ്രിവാളിന്റെ പ്രഖ്യാപനം.

ഇന്ന് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ച് അരവിന്ദ് കെജ്രിവാള്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടും യോഗത്തില്‍ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ ട്വന്റി ട്വന്റിയും, ആം ആദ്മിയും സംയുക്തമായി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാന്‍ ആലോചിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

കൊച്ചിയില്‍ ആംആദ്മി നേതാക്കളുമായി രാവിലെയാണ് കേജരിവാളിന്റെ ചര്‍ച്ച. സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് കെജ്രിവാളിന് മുന്നില്‍ നേതാക്കള്‍ അവതരിപ്പിക്കും. പാര്‍ട്ടിയുടെ തുടര്‍ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ കെജ്രിവാളിന്റെ നിലപാട് അന്തിമമാകും. വൈകീട്ട് കിഴക്കമ്പലത്തെ ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയും കെജ്രിവാള്‍ സന്ദര്‍ശിക്കും. 5 മണിക്ക് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയില്‍ കെജ്രിവാള്‍ സംസാരിക്കും. രാത്രി 9 മണിക്കുള്ള വിമാനത്തില്‍ കെജ്രിവാള്‍ ദില്ലിക്ക് മടങ്ങും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 13897 വോട്ടുകള്‍ ട്വന്റി ട്വന്റി നേടിയിരുന്നതിനാല്‍, ട്വന്റി ട്വന്റി- ആം ആദ്മി സഖ്യത്തിന്റെ പിന്മാറ്റവും, പിന്തുണയും തൃക്കാക്കര തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും . ഇന്നലെ വൈകീട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അരവിന്ദ് കെജ്രിവാളിന് ആവേശോജ്വലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.