മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാന്‍ തയ്യാര്‍; പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്ന് രഞ്ജിത്

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ പടിയിറങ്ങാന്‍ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്. തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്ന് രഞ്ജിത് പറഞ്ഞു. പരാതി കൊടുത്തവര്‍ക്ക് അതിന് സ്വാതന്ത്ര്യം ഉണ്ടെന്നും പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം രഞ്ജിത് നല്‍കിയ ഒരു അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

അഭിമുഖത്തില്‍ രഞ്ജിത് സംവിധായകന്‍ ഡോ ബിജുവിനെതിരെ നടത്തിയ പരാമര്‍ശങ്ങളും വലിയ ചര്‍ച്ചയായിരുന്നു. അതേ സമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടെ അക്കാദമി അംഗങ്ങള്‍ ചേര്‍ന്ന സമാന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

അക്കാദമി അംഗങ്ങളില്‍ 15ല്‍ 9 പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, ജോബി, മമ്മി സെഞ്ചുറി അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗം ചേര്‍ന്നത്. യോഗം ഒരു മണിക്കൂറിലധികം നീണ്ടു. ചില അംഗങ്ങള്‍ ഓണ്‍ലൈനായും പങ്കെടുത്തു. ടാഗോര്‍ തിയറ്ററിലെ ജനറല്‍ കൗണ്‍സില്‍ ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമായിരുന്നു യോഗം നടന്നത്.

അക്കാദമി ചെയര്‍മാന്‍ ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതുള്‍പ്പെടെയുള്ള പരാതികളാണ് അക്കാദമി അംഗങ്ങള്‍ക്ക് ഉള്ളത്. അക്കാദമി ചെയര്‍മാനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സാംസ്‌കാരിക മന്ത്രിക്കും സാംസ്‌കാരിക സെക്രട്ടറിക്കും അയച്ചു. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.