പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ നടപടി; മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കിയാകും നടപടിയെന്ന് ലോക്നാഥ് ബെഹ്റ

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധനയ്ക്കിടെ പൊലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കിയായിരിക്കും കർശനനടപടി എടുക്കുകയെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്വം ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള ഓഫീസർമാർക്കും ആണെന്നും അദ്ദേഹം വ്യക്തമാക്കി.

പാൽ വിതരണക്കാർ, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളിൽ പൊലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ബേക്കറിയും മരുന്നുകടകളും പൊലീസ് അടപ്പിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തിൽ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാൽ ദൃഢമായും പെരുമാറേണ്ടത് ഓരോ പൊലീസുകാരന്റെയും ഉത്തരവാദിത്വമാണെന്ന് പൊലീസ് മേധാവി ഓർമ്മിപ്പിച്ചു. പൊലീസുകാർ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുതിർന്ന പൗരൻമാരെയും പാവപ്പെട്ടവരേയും സഹായിക്കാൻ പൊലീസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.