സാമൂഹിക ആഘാത പഠനവുമായി മുന്നോട്ട് പോകും; റവന്യൂ മന്ത്രി കെ. രാജന്‍

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായുള്ള സാമൂഹിക ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയതാണ്. സാമൂഹിക ആഘാത പഠനം നിര്‍ത്തി വയ്ക്കാനുള്ള ഒരു ആലോചനയും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ഏതെങ്കിലും ജില്ലയിലേക്കായി പഠനം നിര്‍ത്തി വയ്ക്കാന്‍ സര്‍ക്കാര്‍ അനുവാദത്തോടെ ആരും തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഇല്ലെന്നും സര്‍ക്കാര്‍ ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജഗിരി കോളജ് എന്നത് സാമൂഹിക ആഘാത പഠനം നടത്താനുള്ള വിവിധ ഏജന്‍സികളില്‍ ഒന്ന് മാത്രമാണ്. ഏതെങ്കിലും എജന്‍സികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാനായി കൂടുതല്‍ സമയം കൂടുതല്‍ വേണമെങ്കില്‍ അത് അനുവദിച്ചു കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതി വിരുദ്ധ പ്രതിഷേധം ശക്തമായതോടെ മൂന്ന് ജില്ലകളിലെ സര്‍വേ നടപടികള്‍ താല്‍കാലികമായി നിര്‍ത്തി വയ്ക്കുന്നതായി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സാമൂഹിക ആഘാത പഠനമാണ് താല്‍കാലികമായി നിര്‍ത്തിയത്.

ജനങ്ങളുടെ നിസ്സഹകരണത്തിനിടെ സര്‍വേ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നാണ് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് വ്യക്തമാക്കിയത്. പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങളോട് വിവരങ്ങള്‍ തേടി സര്‍വേ നടത്താന്‍ കഴിയുന്ന സാഹചര്യമല്ല. എതിര്‍പ്പ് ശക്തമായതിനാല്‍ പഠനം തുടരുക അപ്രായോഗികമാണെന്ന് വകുപ്പിനെ അറിയിക്കുകയായിരുന്നു.