ഇനി കക്ഷി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ല, ജനങ്ങളുടെ രാഷ്ട്രീയത്തില്‍ ഉണ്ടാകും: പി.എസ് ശ്രീധരന്‍പിള്ള

ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ലെന്ന് ഗോവ ഗവര്‍ണറും ബിജെപി നേതാവുമായ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. കക്ഷി രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാന്‍ താല്‍പ്പര്യമില്ലെന്നും കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയത്തില്‍ തല്‍പ്പരനാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ സിപിഎമ്മിനെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. സിപിഐഎം പിന്തുണച്ച സര്‍ക്കാറിന്റെ കാലത്തും ഗവര്‍ണര്‍ പദവി ഉണ്ടായിരുന്നു. ഗവര്‍ണര്‍ പദവി വേണ്ടെന്ന നിലപാട് ജനങ്ങള്‍ നിരാകരിച്ചതാണ്. ഭരണഘടന തെറ്റാണെന്ന് പറഞ്ഞ് റിപ്പബ്ലിക് ദിനം ബഹിഷ്‌ക്കരിച്ചവരാണ് സിപിഐഎം. പിന്നീട് സിപിഐഎം ആ നിലപാട് തിരുത്തി.

വിവാദങ്ങളും അപവാദങ്ങളുമാണ് കേരളത്തിന്റെ വര്‍ത്തമാന കാലഘട്ടത്തിലെ പ്രാണവായു. വിവാദങ്ങളും അപവാദങ്ങളും ഒരിക്കലും ഒരു സമൂഹത്തെ വളര്‍ത്തില്ല. സമന്വയമാണ് വേണ്ടത്, സമന്വയത്തിന്റെ അന്തരീക്ഷം ഇവിടെ ഉണ്ടാക്കണം. കേരളത്തില്‍ ക്രിമിനലുകളുടെ എണ്ണം കൂടുകയാണ്. ക്രിമിനല്‍ കുറ്റം ചെയ്യുന്നവര്‍ വര്‍ധിച്ചുവരുകയാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സമൂഹത്തില്‍ നിന്നും മതത്തെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. മതത്തിന്റെ ധാര്‍മ്മികതയാണ് കേരളത്തിന്റെ അടിത്തറ. സമന്വയമാണ് കേരളത്തിന് ആവശ്യം. സമന്വയത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.