സവര്‍ണാധിപത്യമെന്ന് ഇനി പരാതി പറയരുത്; ചന്ദ്രശേഖരനല്ല ഇനി 'പീലാണ്ടി ചന്ദ്രു'; ആനയുടെ പേരു തിരുത്തി വനംവകുപ്പ്

അട്ടപ്പാടിയില്‍ നിന്ന് പിടികൂടി കോടനാട് ആനക്കളരിയില്‍ എത്തിച്ച ആനയുടെ പേര് തിരുത്തിയ നടപടി പിന്‍വലിച്ച് വനംവകുപ്പ്. കാട്ടാനയെ ആദിവാസികള്‍ വിളിച്ചിരുന്ന പീലാണ്ടിയെന്ന പേര് വനം വകുപ്പ് ചന്ദ്രശേഖരനെന്ന് തിരുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് നടപടി.

അട്ടപ്പാടിയിലെ ആദിവാസികള്‍ പീലാണ്ടിയെന്ന് പേരിട്ട് വിളിച്ചിരുന്ന കാട്ടാനയെ 2017 മെയ് 30- നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടി വെച്ച് പെരുമ്പാവൂരിലെ കോടനാട് ആന പരിപാലന കേന്ദ്രത്തിലെത്തിച്ചത്. പക്ഷേ പീലാണ്ടിയെന്ന പേര് ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥര്‍ കോടനാട് ചന്ദ്രശേഖരനെന്ന് പേരിടുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍ പെട്ട പൊതുപ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം വാര്‍ത്തയാവുന്നത്. പീലാണ്ടിയെന്ന പേരിന്റെ കുഴപ്പമെന്താണെന്ന് വ്യക്തമാക്കാന്‍ വനം വകുപ്പിന് സാധിക്കാതെ വന്നതോടെയാണ് പേരു തിരുത്തിയത്. ആനയ്ക്ക് പീലാണ്ടിയെന്ന പേര് അംഗീകരിച്ച് കഴിഞ്ഞ പതിമൂന്നിന് ഉത്തരവിറക്കി. പീലാണ്ടി ചന്ദ്രു എന്നാണ് പുതിയ പേര്.

ഗുരുവായൂര്‍ കേശവന്‍, ശങ്കരനാരായണന്‍, ഗോപാലകൃഷ്ണന്‍, രശ്മി, നന്ദിനി… എന്നിങ്ങനെയാണ് ആ പേരുകള്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോന്നി, കോടനാട് ആന പരിശീലന കേന്ദ്രത്തിലും, ഗുരുവായൂര്‍, കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുമുള്ള 70- ല്‍ അധികം ആനകളുടെ പേരുകളും ഇത്തരത്തിലാണ്. സവര്‍ണാധിപത്യത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് കേരളത്തിലെ ആനകളുടെ പേരുകളിലും കാലങ്ങളായി പ്രതിഫലിക്കുന്നതെന്നായിരുന്നു ബോബന്റെ പരാതി.