ഷാഫി നിരപരാധിയെന്ന് പറയാനില്ല, ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല: തുറന്നുപറഞ്ഞ് ഭാര്യ

ഇലന്തൂര്‍ നരബലിക്കേസില്‍ ഷാഫി നിരപരാധിയാണെന്ന് പറയാന്‍ തനിക്ക് കഴിയില്ലെന്ന് ഷാഫിയുടെ ഭാര്യ നബീസ മദ്യപിച്ചാല്‍ പ്രശ്‌നമുണ്ടാക്കും. എന്നാല്‍ ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും നബീസ പറഞ്ഞു.

മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. റോസ്ലിയെയും പത്മയെയും അറിയാം. ഇവര്‍ ഹോട്ടലിന് അടുത്തുള്ള ലോഡ്ജില്‍ വരാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടില്‍ പണം കൊണ്ടു വന്നിട്ടില്ല. ഇലന്തൂര്‍ ഇരട്ട നരബലിയിലെപ്രതികളിലൊരാളായ ഷാഫിയുടെ ഭാര്യ നബീസയുടെ ആദ്യ പ്രതികരണമാണിത്.

അതേസമയം, ഷാഫി സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് ഭാഷ്യം . പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്.നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണര്‍ പറഞ്ഞു.

ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കില്‍ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുന്‍പ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി.