ഭാര്യ പ്രസവമുറിയില്‍, ബാറിന് മുന്നില്‍ മകനെ മറന്നുവെച്ച് ഭര്‍ത്താവ്; ഒടുവില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്

ഭാര്യയെ പ്രസവമുറിയില്‍ കയറ്റിയതിനെ തുടര്‍ന്ന് മദ്യപിക്കാനായി പോയ ഭര്‍ത്താവ് തന്റെ മകനെ ബാറിന് മുന്നില്‍ മറന്നുവെച്ച് മടങ്ങി. ചെങ്ങന്നൂരിലാണ് സംഭവം. അസം സ്വദേശിയായ തൊഴിലാളിയാണ് ബാറിന് മുന്നില്‍ മകനെ നിര്‍ത്തിയ കാര്യം മറന്ന് പോയത്.

ഭാര്യയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ പ്രസവ മുറിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മകനെയും കൂട്ടി ഇയാള്‍ ബാറിലേക്ക് പോകുകയായിരുന്നു. മദ്യപിച്ചതിന് ശേഷം മകന് ഒപ്പമുണ്ടായിരുന്നത് ഓര്‍ക്കാതെ ഇയാള്‍ ആശുപത്രിയിലേക്ക് തിരികെ പോയി. അവിടെ എത്തി ഭാര്യയെ കാണാന്‍ ചെന്നപ്പോഴാണ് മകന്‍ കൂടെ ഇല്ലെന്നുള്ള കാര്യം ഓര്‍ത്തത്.

ആശുപത്രിയില്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ കാര്യം അറിയിച്ചു.

പിതാവിനെ അന്വേഷിച്ച് മാര്‍ക്കറ്റില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഡിവൈഎസ്പി ഡോ. ആര്‍.ജോസിന്റെ നേതൃത്വത്തിലുളള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.