എന്തിനാണ് ഈ അസഹിഷ്ണുത, ധിക്കാരികളായ പ്രാദേശിക നേതാക്കളെ സി.പി.എം നിലക്ക് നിർത്തണം: രമ്യ ഹരിദാസ്

ധിക്കാരികളായ പ്രാദേശിക നേതാക്കളെ നിലക്ക് നിർത്താൻ സിപിഐഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ഇടപെടണമെന്ന് രമ്യ ഹരിദാസ്. അസഹിഷ്ണുതയും അക്രമവും ആണ് ബംഗാളിലും ത്രിപുരയിലുംസിപിഐഎമ്മിനെ ഇല്ലാതാക്കിയത് എന്നത് മറന്നുപോകരുത്. ജനങ്ങളെല്ലാം നോക്കി കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്. രാഷ്ട്രീയ വ്യത്യാസത്തിനപ്പുറം സ്നേഹിക്കാനും സൗഹൃദം പങ്കിടാനും നന്മകളെ പിന്തുണക്കാനുമുള്ള ആലത്തൂരിലെ ജനങ്ങളുടെ മനസ്സ് തന്നോടൊപ്പമുള്ള കാലത്തോളം തനിക്ക് ഒരു ഭയവും ഇല്ല എന്നും രമ്യ ഹരിദാസ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തനിക്ക് നേരെ ഭീഷണിയുണ്ടായ സംഭവത്തിൽ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് സിപിഎമ്മിനെ വിമർശിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് രംഗത്തെത്തിയത്.

കുറിപ്പിന്റെ പൂർണരൂപം:

എന്തിനാണ് എന്നോട് ഈ അസഹിഷ്ണുത

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ  മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയതു മുതൽ ഞാൻ അനുഭവിക്കുന്നതാണ് ഈ അസഹിഷ്ണുത.അന്നത്തെ ഇടതുപക്ഷ കൺവീനർ തുടങ്ങിവെച്ച ആക്രമണത്തിന്റെ ബാക്കി ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു .പ്രചരണ സമയത്ത് ഞാൻ പാടിയ പാട്ടുകൾ ആയിരുന്നു  വിവാദമാക്കിയത്.പാർലമെന്റിൽ പാട്ടു മത്സരമല്ല എന്നായിരുന്നു ആക്ഷേപം. ഇന്നും fb യിൽ ഞാൻ  പോസ്റ്റുചെയ്യുന്ന ഓരോ പോസ്റ്റിന്  താഴെയും ഒരു പാട്ടു പാടി തീർക്കു എന്ന കമന്റുമായി വരുന്ന സൈബർ പോരാളികളാരും അരൂരിൽ നിന്ന് മത്സരിച്ച് നിയമസഭയിൽ എത്തിയ ഗായിക പാട്ടുപാടിയതിനെകുറിച്ച് യാതൊന്നും പറഞ്ഞു കണ്ടില്ല.ഞാൻ അവരെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.രാഷ്ട്രീയ സേവന രംഗത്തിറങ്ങി എന്നതുകൊണ്ട് കലാരംഗത്തു നിന്നോ തന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ നിന്നോ മാറി നിൽക്കുന്നത് എന്തിനാണ്.എഴുത്തുകാരനും  സിനിമാനടനും സ്പോർട്സ് മാനുമെല്ലാം രാഷ്ട്രീയത്തിലിറങ്ങി എന്നതിന്റെ പേരിൽ ജനസേവനത്തിന് തടസ്സമാകില്ല എങ്കിൽ  തന്റെ കഴിവുകളും താല്പര്യങ്ങളും മാറ്റിനിർത്തുന്നത് എന്തിനാണ്.

ഞാൻ അന്നേ പറഞ്ഞതാണ് ഇടതുപക്ഷം കലാസാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും നിയമസഭ,പാർലമെൻറ്  അംഗങ്ങൾ ആക്കി വിജയിപ്പിക്കുകയും ചെയ്തു പാരമ്പര്യമുള്ള പാർട്ടിയാണ് എന്ന്.സ്വന്തം പാർട്ടിക്കാർ ചെയ്യുമ്പോൾ അത് കേമവും മറ്റുള്ളവർ ചെയ്യുമ്പോൾ നെറികേടും  ആകുന്ന പ്രത്യയശാസ്ത്രം എനിക്ക് മനസ്സിലാകുന്നില്ല .

ആലത്തൂരിനെ സംബന്ധിച്ചിടത്തോളം ഇപ്പോഴും,ഞാൻ മത്സരിക്കാനെത്തുന്ന തിനുമുമ്പും മത്സരിക്കുമ്പോഴും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള സ്ഥലമാണ്.പാർലമെൻറ് മണ്ഡലത്തിനു കീഴിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ

വടക്കാഞ്ചേരി നിയോജകമണ്ഡലം മാത്രമായിരുന്നു ഞാൻ മത്സരിക്കുന്ന സമയത്ത് യുഡിഎഫ് എംഎൽഎ നിലവിലുണ്ടായിരുന്നത്.മൂന്ന് മന്ത്രിമാർ ആയിരുന്നു ഇടതുപക്ഷത്തിന്റെ 6  മണ്ഡലങ്ങളെ പ്രതിനിധീകരിച്ചത്.വളരെ സൗഹാർദ്ദപരമായും ജനകീയപ്രശ്നങ്ങളിൽ ഒന്നിച്ചു നിന്നും തന്നെയാണ് ഇത്രയും കാലം മുന്നോട്ടു പോയിട്ടുള്ളത്.ആലത്തൂരിലെ ഇടതുപക്ഷ മനസ്സിന്റെ പിന്തുണയില്ലാതെ ഞാനെങ്ങനെ 1,58,000 ത്തിലധികം വോട്ടുകൾക്ക് ഇവിടെ വിജയിച്ചു.ഇടതുപക്ഷ അനുഭാവികളുടെ, ഇടതുപക്ഷ മനസ്സുള്ള സാധാരണക്കാരായ ജനങ്ങളുടെ പിന്തുണയാണ് എന്നെ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ  വിജയിപ്പിച്ചത്. അത് തന്നെയാണ് ഇന്നും എന്നെ ആ മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതും.

മണ്ഡലത്തിലെ എന്റെ യാത്രകളിൽ നിരവധി സമയങ്ങളിൽ രാഷ്ട്രീയകക്ഷി ഭേദമന്യേ ആളുകളുമായി അടുത്തിടപഴകാനും സംസാരിക്കാനും അവസരം ലഭിക്കാറുണ്ട്.അതിൽ എല്ലാ കക്ഷികളുടെയും പ്രവർത്തകരും അനുയായികളും ഉണ്ടാവാറുണ്ട്.കേവലം വോട്ട് രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയമെന്നത് സേവനത്തിനും സൗഹൃദത്തിനുമുള്ള മാർഗ്ഗമായിട്ടാണ് ഞാൻ കാണുന്നത്.വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം എനിക്ക് വശമില്ല.ചില പ്രാദേശിക CPIM നേതാക്കൾ വളരെ മോശമായ രീതിയിലാണ് ഇടപെടുന്നത്.സങ്കുചിതമായ ചിന്താഗതിയുള്ള ഇവർ മാത്രമാണ് സത്യത്തിൽ എനിക്ക് എതിരായി ഇവിടെ പ്രവർത്തിക്കുന്നത്.

കോവിഡ് കാരണം എംപി ഫണ്ട് വെട്ടി കുറച്ചെങ്കിലും കുറഞ്ഞ കാലത്തിനുള്ളിൽ ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്.അതിൽ അവസാനത്തെ തായിരുന്നു മൂന്ന് ഗ്രാമപഞ്ചായത്തുകൾക്ക് കോവിഡ് പ്രതിരോധത്തിനായി ആംബുലൻസിനുള്ള തുക വകയിരുത്തിയത്.സാമൂഹ്യ സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമായ സംഘടനകളെയും വ്യക്തികളെയും പങ്കെടുപ്പിച്ചുകൊണ്ട് മണ്ഡലത്തിൽ വിവിധ മേഖലകളിൽ പ്രവർത്തനങ്ങളും പദ്ധതികളും സംഘടിപ്പിക്കാനും രണ്ടു വർഷത്തിനിടയ്ക്ക് സാധിച്ചിട്ടുണ്ട്.ഇതെല്ലാം ഇടതുപക്ഷത്തെ പ്രാദേശിക നേതാക്കളെ അസ്വസ്ഥമാക്കുന്നത് എന്തിനാണ് .എല്ലാ രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തനങ്ങളുടെയും ലക്ഷ്യം  ജനക്ഷേമം ആണല്ലോ,ഞാനും ചെയ്യുന്നത് അത് മാത്രമാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഞാൻ പ്രവർത്തനങ്ങളിലൂടെയും അവരോടുള്ള സ്നേഹ- സൗഹൃദങ്ങളിലൂടെയും കാണിക്കുന്നത്.അതിന് അസഹിഷ്ണുതയോ  വെറുപ്പോ കാണിക്കേണ്ട കാര്യമില്ല.

കഴിഞ്ഞദിവസം ആലത്തൂർ ഉണ്ടായ സംഭവവും അതിന്റെ ബാക്കി തന്നെയാണ്.ഒരുകൂട്ടം സ്ത്രീ തൊഴിലാളികൾ കൊവിഡ് കാലത്ത് ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അവരെ കണ്ട് അഭിനന്ദിക്കാൻ ഞാൻ എന്റെ വാഹനം നിർത്തി ഇറങ്ങിച്ചെന്നതാണ് ഒരു പ്രാദേശിക നേതാവിനെ ചൊടിപ്പിച്ചത്.  എന്റെ മണ്ഡലത്തിലെ  പ്രിയപ്പെട്ട ജനങ്ങളാണ് അവർ. അവരോട്  സംസാരിക്കാൻ എനിക്ക് അവകാശം ഉണ്ട് .പിന്നീട് നിങ്ങൾ മാറ്റി പറയിപ്പിച്ചെങ്കിലും അവർ എന്നോട് കാണിച്ച സ്നേഹവും കരുതലും എനിക്കുള്ള അംഗീകാരമാണ്.

അതിൽ അസഹിഷ്ണുതയോ അസൂയയോ കാണിച്ചിട്ട് കാര്യമില്ല.അത്തരം പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിൽ ആലത്തൂരിൽ തന്നെ ഞാൻ ഉണ്ടാകും.

ധിക്കാരികളായ പ്രാദേശിക നേതാക്കളെ നിലക്ക് നിർത്താൻ സിപിഐഎമ്മിന്റെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ഇടപെടണം.അസഹിഷ്ണുതയും അക്രമവും ആണ് ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തെ വിശിഷ്യ സിപിഐഎമ്മിനെ ഇല്ലാതാക്കിയത് എന്നത് മറന്നുപോകരുത്.ജനങ്ങളെല്ലാം നോക്കി കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട്.രാഷ്ട്രീയ വ്യത്യാസത്തിനപ്പുറം സ്നേഹിക്കാനും സൗഹൃദം പങ്കിടാനും നന്മകളെ പിന്തുണക്കാനുമുള്ള ആലത്തൂരിലെ ജനങ്ങളുടെ മനസ്സ് എന്നോടൊപ്പമുള്ള കാലത്തോളം എനിക്ക് ഒരു ഭയവും ഇല്ല.ജനപ്രതിനിധിയെന്നാൽ യജമാനൻ അല്ല  സേവകൻ ആണെന്ന് വിശ്വസിക്കുന്ന ജനപ്രതിനിധിയാണ് ഞാൻ.എന്നെ ഇങ്ങോട്ട് വന്ന്  കാണുന്നതിനേക്കാൾ  ജനമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ ആഗ്രഹിക്കുന്ന ജനപ്രതിനിധിയാണ് ഞാൻ.അതെന്നും അങ്ങനെ തന്നെ ആയിരിക്കും.

പ്രതിസന്ധി സമയത്ത് ധൈര്യം തന്ന് കൂടെ നിന്ന നേതാക്കളോടും പ്രവർത്തകരോടും ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

എത്ര കുതന്ത്രങ്ങൾ പ്രയോഗിച്ച് അടർത്തി മാറ്റാൻ ശ്രമിച്ചാലും ആലത്തൂരുകാരുടെ  മനസ്സിൽ മായാതെ ഞാനുണ്ടാവും..