ഇത്രയധികം പണം ചെലവാക്കിയതെന്തിന്? പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും? ;സില്‍വര്‍ ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഡിപിആറിന് കേന്ദ്രത്തിന്റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്നാണ് ഹൈക്കോടതി ചോദിച്ചത്.

ഇത്രയധികം പണം ചെലവാക്കിയതെന്തിന്? ഇപ്പോള്‍ പദ്ധതി എവിടെയെത്തി നില്‍ക്കുന്നു? ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.

അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് ആവര്‍ത്തിച്ച് കത്തയച്ചിട്ടും കെ റെയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പാതയുടെ അലൈന്‍മെന്റ്, പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല.

ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും റെയില്‍വെ കോടതിയെ അറിയിച്ചു. പദ്ധതിയ്ക്ക് കേന്ദ്രം സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.