മുസ്ലിം ലീഗിനെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്, വെള്ളാപ്പള്ളി വര്‍ഗീയത പ്രചരിപ്പിക്കുന്നവരുടെ ഉപകരണമാകരുതെന്ന് വി ഡി സതീശന്‍; പ്രായത്തേയും സ്ഥാനത്തേയും ബഹുമാനിക്കുന്നതിനാല്‍ തനിക്കെതിരെയുള്ള പരാമര്‍ശത്തില്‍ മറുപടി പറയുന്നില്ല

എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി വേര്‍പ്പെടുത്തുന്നതില്‍ ലീഗിന് എന്തു റോളാണുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്നുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. എന്തിനാണ് ലീഗിനെ അതില്‍ വലിച്ചിഴയ്ക്കുന്നതെന്നാണ് വി ഡി സതീശന്റെ ചോദ്യം. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകര്‍ക്കാന്‍ പറ്റുമെന്നും വി ഡി സതീശന്‍ ചോദിച്ചു. എസ്എന്‍ഡിപിയും എന്‍എസ്എസും ഒന്നിച്ചു നില്‍ക്കട്ടെയെന്നും ഒരുമിച്ച് നില്‍ക്കുന്നത് നല്ല സന്ദേശമല്ലേയെന്നും സതീശന്‍ ചോദിച്ചു. ആരും ചേരിതിരഞ്ഞ് നില്‍ക്കേണ്ടതില്ലെന്നും പറഞ്ഞു.

എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി വേര്‍പ്പെടുത്തുന്നതില്‍ ലീഗിന് എന്തു റോളാണുള്ളത്. എന്തിനാണ് ലീഗിനെ അതില്‍ വലിച്ചിഴയ്ക്കുന്നത്. മുസ്ലിം ലീഗ് യുഡിഎഫിലെ പ്രധാന ഘടകകക്ഷിയാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള ബന്ധം ലീഗിനെങ്ങനെ തകര്‍ക്കാന്‍ പറ്റും. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്നുതന്നെയാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും ഒന്നിച്ചു നില്‍ക്കട്ടെ. ആരും ചേരിതിരഞ്ഞ് നില്‍ക്കേണ്ടതില്ല. ഒരുമിച്ച് നില്‍ക്കുന്നത് നല്ല സന്ദേശമല്ലേ.

മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്നുതന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎമ്മും ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് വരുമ്പോള്‍ വ്യാപകമായി കേരളത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും അവരുടെ ഉപകരണമായി വെള്ളാപ്പള്ളി നടേശന്‍ മാറരുതെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ ജനങ്ങള്‍ മതേതരവാദികള്‍ ആണെന്നും മതധ്രുവീകരണത്തിനുള്ള ഒരു സാധ്യതയും കേരളത്തിലില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളിയുടെ പ്രായത്തെയും അദ്ദേഹമിരിക്കുന്ന സ്ഥാനത്തെയും ബഹുമാനിക്കുന്നതിനാല്‍ തനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Read more

സിപിഎമ്മും ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് വരുമ്പോള്‍ വ്യാപകമായി കേരളത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണ്. ഇത് മതേതരകേരളത്തിനുള്ള വെല്ലുവിളിയാണ്. വെള്ളാപ്പള്ളി നടേശന്‍ ആരുടേയും ഉപകരണമായി മാറരുത്. കാരണം അദ്ദേഹം ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ നേതാവാണ്. ഞങ്ങള്‍ക്കെന്തിനാ ആശങ്ക, ഞങ്ങളുടെ കൂടെ ജനങ്ങളുണ്ട്. മതേതരകേരളം ഞങ്ങളുടെ കൂടെ നില്‍ക്കും. കേരളത്തിലെ മുഴുവന്‍ ആളുകളും മതേതരവാദികളാണ്. കേരളത്തില്‍ ഒരുതരത്തിലുള്ള ധ്രുവീകരണവും നടത്താന്‍ പറ്റില്ല. വിദ്വേഷപ്രചരണം നടത്തി മതപരമായി കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പറ്റില്ല. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസുണ്ടാകും യുഡിഎഫുണ്ടാകും.