'എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിന്, പിന്നെ എന്താണ് ദേവസ്വം ബോര്‍ഡിന് പണി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമല സ്വര്‍ണക്കടത്തുകേസില്‍ ദേവസ്വം ബോര്‍ഡിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനെന്നാണ് ദേവസ്വം ബോര്‍ഡിനോടുള്ള ചോദ്യം. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് എന്തിനെന്നും ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും ഹൈക്കോടതി ചോദിച്ചു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജികളില്‍ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

പ്രോസിക്യൂഷന്റെ വാദത്തിനിടെയാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനെതിരേ വിമര്‍ശനം ഉന്നയിച്ചത്. ശബരിമലയിലെ ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ അടക്കമുള്ളവയില്‍ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ഏല്‍പ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യഹര്‍ജികളാണ് ഹൈക്കോടതിയുടെ മുമ്പിലുള്ളത്. ഗോവര്‍ധന്റെ ജാമ്യ ഹര്‍ജിയിലാണ് പ്രധാനമായും ഇന്ന് വാദം കേട്ടത്. താന്‍ 1.40 കോടി രൂപയോളം പല ആവശ്യങ്ങള്‍ക്കായി ശബരിമലയില്‍ ചെലവഴിച്ചു. ഇപ്പോള്‍ 25 ദിവസമായി താന്‍ ജയിലില്‍ കിടക്കുകയാണെന്ന് ഗോവര്‍ധന്‍ കോടതി മുമ്പാകെ അറിയിച്ചു. ശബരിമല ശ്രീകോവിലിന്റെ വാതില്‍ 35 ലക്ഷം രൂപ മുടക്കി പണിതുകൊടുത്തെന്നും ശ്രീ കോവിലിന്റെ മുമ്പിലെ ഹുണ്ടിക നിര്‍മ്മിച്ചു കൊടുത്തത് താനാണെന്നും ഗോവര്‍ധന്‍ കോടതിയില്‍ പറഞ്ഞു. അയ്യപ്പന്റെ തികഞ്ഞ വിശ്വാസിയാണ് താന്‍. കേസില്‍ കുടുക്കപ്പെട്ടിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിലിരുന്ന തന്നെ പൊടുന്നനെ പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ഗോവര്‍ധന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.എന്നാല്‍, എസ്‌ഐടി ഗോവര്‍ധന്റെ വാദങ്ങളില്‍ എതിര്‍പ്പ് ഉന്നയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനനും സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ടെന്നും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി.