'ബിഷപ്പിനെ വെറുതെ വിട്ടപ്പോള്‍ കോടതിയെ വിമര്‍ശിച്ചവരൊക്കെ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോള്‍ എന്താണ് മിണ്ടാത്തത്?'

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടപ്പോള്‍ കോടതിയെ വിമര്‍ശിച്ചവരൊക്കെ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടപ്പോള്‍ എന്താണ് മിണ്ടാത്തതെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയില്‍.

മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്‍ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്‍ശിച്ചു കൊണ്ടോ ഒരു ചര്‍ച്ചയും കണ്ടില്ലെന്നും എന്നാല്‍ ബിഷപ് ഫ്രാങ്കോയുടെ കാര്യത്തില്‍ അങ്ങനെ അല്ലായിരുന്നെന്നും തോമസ് തറയില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ബിഷപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നലെ പ്രമാദമായൊരു കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്‍ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്‍ശിച്ചു കൊണ്ടോ ഒരു ചര്‍ച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുന്‍ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമര്‍ശിച്ചു ചാനലുകളില്‍ നിറഞ്ഞു.

ക്രിസ്ത്യാനികള്‍ക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാന്‍ ഇവിടെ തല്‍പരകക്ഷികള്‍ ആളും അര്‍ത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകള്‍ക്കും തോന്നിപ്പിക്കലുകള്‍ക്കുമാണ് മാറുന്ന കാലത്തു കൂടുതല്‍ മാര്‍ക്കറ്റ്. സത്യമേവ ജയതേ!