കേരള മുഖ്യമന്ത്രി ആര്? AICC നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍

തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഇന്നേക്ക് നാലാം ദിനം. ആരാകും മുഖ്യമന്ത്രി എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍.

എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ ഹൈക്കമാന്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിലവില്‍ ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം.

35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന്‍ പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.