കേരളത്തില്‍ 'ഹമാസ്' തീവ്രവാദികളെ വെള്ളപൂശുന്നു; മതേതരപാര്‍ട്ടികളുടെ മത്സരം ഭയപ്പെടുത്തുന്നു; നിഷ്പക്ഷമതികളെ പോലും വര്‍ഗീയവാദികളാക്കുമെന്ന് ചങ്ങനാശേരി അതിരൂപത

‘ഹമാസ്’ എന്ന ഭീകരസംഘടന നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രതിരോധമായി ചിത്രീകരിച്ച് വെള്ളപൂശുന്നത് ഭയപ്പെടുത്തുന്നുവെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് തോമസ് തറയില്‍. ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്താന്‍ ഇവിടത്തെ മതേതരപാര്‍ട്ടികള്‍ പോലും മത്സരിക്കുന്നത് നമ്മെ ഭയപ്പെടുത്തുന്നു.

വോട്ടുബാങ്ക് മാത്രമാണ് സത്യത്തിന്റെ മാനദണ്ഡം എന്നു വരുന്നത് കേരളം ഇത്ര നാളും ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ സാമൂഹ്യ മൂല്യങ്ങളെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കു എന്ന് ഉത്തരവാദിത്വബോധമുള്ള പാര്‍ട്ടികള്‍ എങ്കിലും മനസിലാക്കുന്നത് നല്ലതാണ്. നിഷ്പക്ഷമതികളെ പോലും വര്‍ഗീയവാദികളാക്കാന്‍ മാത്രമേ ഇത്തരം നിലപാടുകള്‍ ഉപകരിക്കു.

ഇസ്രയേലും പലസ്തീനും രണ്ടു രാഷ്ട്രങ്ങളായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാതെ അവിടെ ശാശ്വത സമാധാനം ഉണ്ടാകില്ല. പക്ഷെ അതിന്റെ പേരില്‍ കേരളം പോലെ ഒരു ചെറു സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി വോട്ട് നേടാമെന്നതു യുക്തിപരമായ കണക്കുകൂട്ടലാവില്ലെന്നും അദേഹം പറഞ്ഞു.

ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധം ഏതൊരു യുദ്ധം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ്. ‘യുദ്ധം പരാജയമാണെന്നും അത് മാനവസഹോദര്യത്തെ തകര്‍ക്കുമെന്നും അതവസാനിപ്പിക്കേണ്ടതാണെന്നും ഫ്രാന്‍സിസ് പപ്പാ ആഹ്വാനം ചെയ്തത് ശ്രദ്ധേയമാണ്.

എന്നാല്‍, ഈ യുദ്ധത്തെസംബന്ധിച്ചു കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങള്‍ കേരളീയസമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയതിമിരത്തിന്റെ ലക്ഷണമാണോയെന്നു സംശയിക്കുന്നുവെന്നും അദേഹം പറഞ്ഞു.