തൊഴിലില്ലാതെ ചെറുപ്പക്കാര്‍ നാട്ടില്‍ അലയുമ്പോള്‍ ഇവിടെ പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍ മേളയാണ്: വിമര്‍ശനവുമായി ശബരീനാഥന്‍

കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി ജല്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ച സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍. മേയര്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും മേയര്‍ സ്ഥാനത്ത് തുടരാന്‍ അവര്‍ക്ക് അവകാശമില്ലെന്നും ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശബരീനാഥന്റെ കുറിപ്പ്..

തിരുവനന്തപുരം മേയര്‍ ഡല്‍ഹിയില്‍ തൊഴിലില്ലായ്മക്കെതിരെ DYFI നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുകത്തത് സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. ‘Where is my job’ എന്ന് പേരുള്ള ഈ സമരം ഡല്‍ഹിയില്‍ നടക്കുന്ന അതേ സമയത്തു തിരുവനന്തപുരം കോര്‍പറേഷനിലെ 295 താല്‍ക്കാലിക തസ്തികകളില്‍ ആളുകളെ തിരുകികയറ്റുവാന്‍ വേണ്ടി മുന്‍ഗണന പട്ടിക പാര്‍ട്ടിയോട് ബഹുമാനപെട്ട മേയര്‍ ആവശ്യപ്പെടുകയാണ്.

ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ജില്ലാ സെക്രട്ടറി”സഖാവേ” എന്ന് അഭിസംബോധന ചെയ്താണ് മേയര്‍ ചോദിക്കുന്നത്! കഷ്ടപ്പെട്ട് പഠിക്കുന്നവര്‍, തൊഴില്ലില്ലാത്ത ചെറുപ്പക്കാര്‍ ‘Where is my Job?’ എന്ന് ചോദിച്ചു നാട്ടില്‍ അലയുമ്പോള്‍ ഇവടെ പാര്‍ട്ടിക്കാര്‍ക്ക് തൊഴില്‍ മേളയാണ്.

മേയര്‍ ചെയ്തിരിക്കുന്നത് ഗുരുതരമായിട്ടുള്ള സത്യപ്രതിജ്ഞ ലംഘനമാണ്. പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്ത മേയര്‍ തൊഴില്‍ നല്‍കാമെന്ന് പാര്‍ട്ടി സെക്രട്ടറിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയാണ്.മേയര്‍ക്ക് തുടരാന്‍ യാതൊരു അവകാശവുമില്ല.