സർക്കാരിന് എതിരെ വിമർശനം കടുത്തപ്പോൾ പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി

സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം കടുത്തതോടെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നാര്‍ക്കോട്ടിക് ജിഹാദ്’ പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ലൗ ജിഹാദ്’ കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സർക്കാരാണെന്നും സിപിഎം പെരുവമ്പ് ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു, മുഖ്യമന്ത്രി.

ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സര്‍ക്കാരാണ്. വസ്തുതാപരമായി കാര്യങ്ങള്‍ മനസ്സിലാക്കിവേണം പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമാണ്. പൊതുസമൂഹം ആ പ്രസ്താവനയ്ക്കൊപ്പം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയുടെ വിളനിലമായ കേരളത്തെ തകർത്തു കളയാം എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെ ഒരു ശ്രമം ഏത് കേന്ദ്രത്തില്‍ നിന്ന് ഉണ്ടായാലും നമ്മുടെ നാട് അതിനെ ചെറുക്കും. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം പ്രസ്താവനയെ പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നത് സമൂഹത്തെ ഒരുപോലെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും ഇതുപോലെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് സമൂഹത്തിനെതിരായ തിന്മകളിൽ ഏർപ്പെടുന്നത്. അതിന് ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രം ചേർത്തു പറയുന്നത് പൊതുവായ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്വേഷം കൊണ്ട് വിദ്വേഷത്തെ നീക്കാനാകില്ല. സ്‌നേഹം കൊണ്ടേ വിദ്വേഷത്തെ ഇല്ലാതാക്കാൻ കഴിയൂ. സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ജാതിയെയും മതത്തെയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.