വിഷം കലർത്തി നൽകിയത് ഷാരോൺ വാഷ്‌റൂമിൽ പോയപ്പോൾ, ഗ്രീഷ്മയുടെ മാതാപിതാക്കളുടെ പങ്കിലും അന്വേഷണം

പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോൺ വാഷ്‌റൂമിൽ പോയ സമയത്താണ് വിഷം കലർത്തിയത്. ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാല്‍ നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെൺകുട്ടി പറയുന്നു. ഈ മൊഴി പോലീസ് അധികം വിശ്വസിച്ചിട്ടില്ല. പെൺകുട്ടിയുടെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും സംശയങ്ങൾ ഉണ്ട്.

പാറശ്ശാലയിലെ ഷാരോണിന്റെ മരണം കൊലപാതകമാനേന വാർത്ത കുറച്ച് മുമ്പാണ് പുറത്ത് വന്നത് . ഷാരോണിന്റെ കാമുകി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ മൊഴി നല്‍കി. മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് ഈ കൃത്യം നടത്തിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി.

ഈ മാസം പതിനാലിനാണ് ഷാരോണ്‍ ഒരു സുഹൃത്തുമൊത്ത് പെണ്‍കുട്ടിയെ കാണാന്‍ അവരുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തി ഷാരോണ്‍ അകത്തേക്ക് കയറി പോയി . പിന്നീട് അവശനായാണ് പുറത്ത് വന്നതെന്നു ഷാരോണിന്റെ സുഹൃത്ത് പറയുന്നു. പെണ്‍കുട്ടിയെ ഷാരോണ്‍ വിവാഹം കഴിച്ചിരുന്നതായും ഇയാളുടെ വീട്ടുകാര്‍ പറയുന്നു. വിവാഹം കഴിക്കാന്‍ നവംബര്‍ വരെ കാത്തിരിക്കേണ്ടെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ തന്റെ പിറന്നാള്‍ മാസം കൂടിയായ നവംബറിന് മുന്‍പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നും തനിക്കതില്‍ വിശ്വാസമില്ലന്നുമായിരുന്നു ഷാരോണിന്റെ നിലപാട്.

തുടര്‍ന്ന് പെണ്‍കുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടി. കുങ്കുമം അണിഞ്ഞ ഫോട്ടോകള്‍ എല്ലാ ദിവസവും ഷാരോണിന് അയച്ചു കൊടുക്കുമായിരുന്നുവെന്നും ഇതെല്ലാം ഷാരോണിന്റെ വാട്സ് ആപ്പിലുണ്ടെന്നും ഒരു സ്വകാര്യ ചാനലിനോട് ഷാരോണിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു.