മനുഷ്യന്‍ മരിച്ചു വീഴുമ്പോള്‍ സ്പീക്കര്‍ക്ക് രാഷ്ട്രീയമുണ്ട്; താന്‍ പൊരുതുന്ന പാലസ്തീനൊപ്പം; ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ലെന്ന് എഎന്‍ ഷംസീര്‍

പശ്ചിമേഷ്യയില്‍ തുടരുന്ന രക്ത രൂക്ഷിതമായ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി സ്പീക്കര്‍ എഎന്‍ ഷംസീര്‍. താന്‍ പലസ്തീന്റെ പക്ഷത്താണെന്ന് എഎന്‍ ഷംസീര്‍ പറഞ്ഞു. പൊരുതുന്ന പാലസ്തീനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. യുദ്ധത്തില്‍ തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഒരു യുദ്ധത്തിലും സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊല്ലാന്‍ പാടില്ലെന്നതാണ് തന്റെ നിലപാട്. വര്‍ഷങ്ങളായി പൊരുതുന്ന ജനതയുടെ ചെറുത്തുനില്‍പ്പിനെ തീവ്രവാദമെന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കരുത്. സ്പീക്കര്‍ക്ക് രാഷ്ട്രീയമുണ്ടോ എന്ന് പലരും ചോദിക്കും. മനുഷ്യന്‍ മരിച്ചു വീഴുമ്പോള്‍ സ്പീക്കര്‍ക്ക് രാഷ്ട്രീയമുണ്ട്. അത് ജനകീയ പ്രതിരോധമാണെന്നും എഎന്‍ ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

മഹാത്മാ ഗാന്ധിയില്‍ നിന്നും മോദിയിലേക്ക് എത്തുമ്പോള്‍ ആളുകളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ പക്ഷത്താണെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമാണ് നെതന്യാഹുവും മോദിയുമെന്നും ഷംസീര്‍ ആരോപിച്ചു. എന്നാല്‍ താന്‍ ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

അതേ സമയം മരുന്നുകളും അവശ്യ വസ്തുക്കളുമായി റഫ അതിര്‍ത്തി കടന്ന് ഗാസയിലേക്കുള്ള ട്രക്കുകളെത്തി. റഫ അതിര്‍ത്തി വഴി ഇരുപത് ട്രക്കുകളാണ് ഗാസയിലേക്ക് എത്തുന്നത്. യുഎന്‍ അയച്ച മരുന്നുകളുമായാണ് ട്രക്കുകള്‍ എത്തുന്നത്. എന്നാല്‍ ട്രക്കുകളില്‍ കുടിവെള്ളവും ഇന്ധനവും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്ത ഭൂമിയില്‍ ഇരുപത് ട്രക്കുകളിലെ സഹായം മതിയാകില്ല.

അതേ സമയം 200 ട്രക്കുകള്‍ റഫ അതിര്‍ത്തിയില്‍ 3,000 ടണ്‍ അവശ്യ വസ്തുക്കളുമായി കാത്ത് കിടക്കുന്നുണ്ട്. സൈന്യത്തോട് ഗാസയെ നിരീക്ഷിക്കാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ജോ ബൈഡന്‍ നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.