'രാഗേഷിനെതിരെ ഗവര്‍ണര്‍ പറഞ്ഞത് ശുദ്ധ അസംബന്ധം'; നിയമപരമായി പ്രവര്‍ത്തിച്ചാല്‍ ബഹുമാനിക്കുമെന്ന് സി.പി.എം

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെതിരെ ഗവര്‍ണര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരുടെ അറസ്റ്റ് തടഞ്ഞത് അന്ന് എം.പിയായിരുന്ന കെ.കെ.രാഗേഷാണന്ന ഗവര്‍ണറുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ പ്രതിപക്ഷത്തിന്റെ ചുമതലയേറ്റിരിക്കുകയാണ്. ആര്‍.എസ്.എസിന്റെ വക്താവ് എന്ന് പറയുന്ന ഗവര്‍ണറെക്കുറിച്ച് എന്ത്് പറയാനാണ്. നിയമപരമായും ഭരണഘടനാപരമായും പ്രവര്‍ത്തിച്ചാല്‍ ഗവര്‍ണറെ ബഹുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ തൃശൂരില്‍ പറഞ്ഞു.

2017 ഡിസംബര്‍ 29ന് കണ്ണൂര്‍ സര്‍വ്വകലാശാല കാമ്പസില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ രാജ്ഭവനില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ ആഞ്ഞടിച്ചത്.

ഇന്ത്യന്‍ പ്രസിഡന്റ് / ഗവര്‍ണ്ണര്‍ എന്നിവരെ തടഞ്ഞാല്‍ ഐ പി സി 124 പ്രകാരം ഏഴ് വര്‍ഷമാണ് തടവ് ശിക്ഷ. എന്നാല്‍ അവിടെ നടന്ന സംഭവങ്ങളെക്കുറിച്ച് പൊലീസിന് യാതൊരു അറിയിപ്പും സംഘാടകര്‍ കൊടുത്തില്ല. അത് കൊണ്ടാണ് കേസെടുക്കാതിരുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. തന്നെ തടയാന്‍ ശ്രമിച്ചവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ വേദിയില്‍ നിന്നിറങ്ങി വന്നാണ് കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.