ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ എന്താണ് തടസ്സം; സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്ന് ഹരീഷ് വാസുദേവന്‍

സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന് പ്രശ്‌നങ്ങളുള്‍പ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുതിന് എന്താണ് തടസ്സമെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഡബ്ലൂസിസിയോ മറ്റാരെങ്കിലുമോ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതായിരുന്നെന്നും് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മാസ്‌ക് ചെയ്യണ്ടവ മാസ്‌ക് ചെയ്തു ആ റിപ്പോര്‍ട്ട് പുറത്തു വിടാതിരിക്കാന്‍ ന്യായമായ ഒരു കാരണവും സര്‍ക്കാര്‍ പറയുന്നില്ല. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് റിപ്പോര്‍ട്ട് പുറത്തു വിടാതിരിക്കുന്നത് ശരിയായ നടപടിയല്ലെന്നും റിപ്പോര്‍ട്ട് പുറത്തുവിടുന്ന കാര്യത്തില്‍ ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്? ആരെയാണ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുതെന്നും നിയമമന്ത്രി പി.രാജീവ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം
ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ abuse അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെട്ടതാണ്. ആ റിപ്പോർട്ട് പുറത്തു വിടണം എന്ന് wcc യോ മറ്റാരുമോ പറയേണ്ട കാര്യമൊന്നുമില്ല, അത് പറയിക്കുന്നതിനു മുൻപേ സർക്കാർ ചെയ്യേണ്ട കാര്യമാണ്. Sexual abuse നെ പറ്റി മൊഴി കൊടുത്ത ഇരകളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് മാത്രമേ അത് ചെയ്യാനാകൂ എന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന നിയമമാണ്. അത് wcc യോ മറ്റാരെങ്കിലുമോ പ്രത്യേകം പറയേണ്ട കാര്യമില്ല. ആരെങ്കിലും പറഞ്ഞതുകൊണ്ട് ഇരകളുടെ വിശദാംശം സർക്കാരിന് പ്രസിദ്ധീകരിക്കാനും ആവില്ല. റിപ്പോർട്ട് പുറത്തുവിടാൻ ആദ്യാവസാനം ആവശ്യപ്പെട്ട wcc ഉൾപ്പെടെ എല്ലാവരും നിയമപ്രകാരമുള്ള നടപടികൾ വേണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.
മാസ്ക് ചെയ്യണ്ടവ മാസ്ക് ചെയ്തു ആ റിപ്പോർട്ട് പുറത്തു വിടാതിരിക്കാൻ ന്യായമായ ഒരു കാരണവും സർക്കാർ പറയുന്നില്ല. എന്തുകൊണ്ട് അതിലെ പ്രതികളുടെ പേരിൽ FIR എടുക്കുന്നില്ല? അതും ഹേമ കമ്മിറ്റി പറഞ്ഞിട്ടാണോ? ഒരുപാട് വൈകി ആണെങ്കിലും ആ റിപ്പോർട്ടിൽ നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ സർക്കാരിന് സ്റ്റാറ്റിയൂട്ടറി ആയ നിർദ്ദേശവും നൽകിയിട്ടുണ്ട്. എന്നിട്ടും ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു, administrative കടമ്പകൾ ഉണ്ടാക്കിയും ആ റിപ്പോർട്ടിന്മേൽ നടപടി എടുക്കാത്തത്, റിപ്പോർട്ട് പുറത്തു വിടാത്തത് ശരിയായ നടപടിയല്ല. Abuser മാർക്ക് തെളിവ് നശിപ്പിക്കാനും മറ്റും അവസരം കിട്ടുന്നു എന്നതും സർക്കാരിന്റെ ഗൗരവമായ വീഴ്ചയാണ്. ഇരകളോടൊപ്പമാണ് എന്ന പൊതുനിലപാടിന് വിരുദ്ധമായ ഈ വിഷയത്തിലെ സർക്കാർ സ്റ്റാൻഡ് ഇരട്ടത്താപ്പല്ലേ? ഇത് മറച്ചുവെയ്ക്കാൻ വിഷയം മറ്റൊരു വഴിക്ക് തിരിച്ചു വിടുക എന്നതിൽക്കവിഞ്ഞ ഒരു ലക്ഷ്യവും ഇപ്പോൾ വിവാദമുണ്ടാക്കുന്നവർക്ക് ഉണ്ടെന്ന് തോന്നുന്നില്ല.
അപ്പോൾ നിയമമന്ത്രി ശ്രീ.പി.രാജീവ് പറയൂ, ആരെയാണ് സർക്കാർ ഭയക്കുന്നത്? ആരെയാണ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്? റിപ്പോർട്ട് പുറത്തുവിടാൻ എന്താണ് തടസ്സം?