നടന്നത് ശിശുക്കടത്താണ്, അത് ചെയ്ത സമിതിയുടെ അദ്ധ്യക്ഷൻ മുഖ്യമന്ത്രിയാണ്: ഷാഹിന കെ.കെ

ലൈസൻസ് ഇല്ലാതെ കുട്ടിയെ കൈമാറുന്നത് ശിശുക്കടത്താണെന്നും ഇവിടെ അത് ചെയ്ത സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ് എന്നത് ഗുരുതര വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക ഷാഹിന കെ.കെ. ചൈല്‍ഡ് ട്രാഫിക്കിങ് നടത്താന്‍ ഒരു ഔദ്യോഗിക സംവിധാനം ഉള്ള, (അതും മുഖ്യമന്ത്രി അധ്യക്ഷനായ)സംസ്ഥാനം എന്ന ബഹുമതി കൂടി കേരളത്തിനാണ് എന്നതില്‍ അഭിമാനിക്കൂ എന്നും ഷാഹിന ഫെയ്‌സ്ബുക്കില്‍ പരിഹസിച്ചു.

മുഖ്യമന്ത്രി പ്രസിഡന്റായിട്ടുളള ശിശു ക്ഷേമ സമിതിയുടെ അഡോപ്ഷന്‍ ലൈസന്‍സിന്റെ കാലാവധി ജൂണ്‍ 30 ന് അവസാനിച്ചിരിക്കെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഒരു സ്ഥാപനത്തില്‍ ഉണ്ടായ ഗുരുതരമായ നിയമ ലംഘനത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ഷാഹിനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. നാളിത് വരെ ശിശുക്ഷേമ സമിതി നടത്തിയ മൊത്തം പ്രവര്‍ത്തനങ്ങളെ കുറിച്ചും അന്വേഷണം നടത്തണമെന്നും കുറിപ്പിലൂടെ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ഇല്ലാതെ തന്റെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് അനുപമ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ഷാഹിനയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം:

വീണ്ടും അനുപമയെ കുറിച്ചാണ്. കാരണം ഇത് അതീവ ഗുരുതരമായ ഒരു സദാചാര പ്രശ്‌നമാണ്. നിങ്ങളില്‍ ചിലര്‍ മനസ്സിലാക്കിയത് പോലെ ലൈംഗിക സദാചാരം അല്ല, മറിച്ച് ഭരണഘടനാ സദാചാരം. There is something called constitutional morality.

എന്റെ fb ലിസ്റ്റില്‍ ഉള്ള പലരും മൗനം പാലിക്കുകയോ, അല്ലെങ്കില്‍ സര്‍വ കുഴപ്പവും അനുപമയുടേതാണ് എന്ന് നിലപാട് എടുക്കുകയോ ചെയ്യുന്നത് കൗതുകകരമാണ്. അത് കൊണ്ട് കൂടിയാണ് ഈ വിഷയം വീണ്ടും വീണ്ടും എഴുതുന്നത്. മൗനമാചരിക്കുകയാണെങ്കിലും ഈ എഴുത്തുകള്‍ നിങ്ങള്‍ കാണുന്നുണ്ട് എന്നെനിക്കറിയാം.

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. സര്‍ക്കാര്‍ കോടതിയില്‍ പോയി സമയം നീട്ടി ചോദിച്ചു. DNA ടെസ്റ്റ് നടത്താന്‍ നവംബര്‍ ഒന്നാം തിയതി കോടതി ഉത്തരവിട്ടിട്ടും കല്ലിനു കാറ്റ് പിടിച്ചത് പോലെ ഇരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസമാണ് കുട്ടിയെ കൊണ്ട് വരാനുള്ള നടപടിയിലേക്ക് കടന്നത്. വകുപ്പ് തല അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല. DNA ടെസ്റ്റ് നടത്താന്‍ വീണ്ടും ഒന്‍പത് ദിവസമാണ് ചോദിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ആണ് ശിശു ക്ഷേമ സമിതിയുടെ പ്രസിഡന്റ്. അങ്ങനെയുള്ള ഒരു സ്ഥാപനത്തിന്റെ അഡോപ്ഷന്‍ ലൈസന്‍സിന്റെ കാലാവധി ജൂണ്‍ 30 ന് അവസാനിച്ചു. 2016 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെ ആയിരുന്നു കാലാവധി. ആഗസ്റ്റിലാണ് അനുപമയുടെ കുട്ടിയെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് കൈമാറിയത്. കുട്ടിയെ കൈ മാറുമ്പോള്‍ ലൈസന്‍സ് പോലും ഇല്ലായിരുന്നു എന്നര്‍ത്ഥം.അതും കുട്ടിയെ കടത്തികൊണ്ട് പോയി എന്ന, അനുപമയുടെ പരാതി നിലനില്‍ക്കുമ്പോള്‍. മുഖ്യമന്ത്രി അധ്യക്ഷനായ ഒരു സ്ഥാപനത്തിന്റെ കാര്യമാണ് പറയുന്നത്. ജൂലൈ ഒന്ന് മുതല്‍ ശിശു ക്ഷേമ സമിതി ഒരു അനധികൃത ദത്ത് ഏജന്‍സി ആണ്. അങ്ങനെയുള്ള നിരവധി അനധികൃത ദത്ത് കേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ കുട്ടികളെ കൈ മാറുന്ന പരിപാടിക്ക് ചൈല്‍ഡ് ട്രാഫിക്കിങ് എന്നാണ് പറയുക.ശിക്ഷാര്‍ഹമായ കുറ്റമാണ്. ലൈസന്‍സ് ഇല്ലാതെ കുട്ടിയെ കൈമാറുന്നത് ശിശുക്കടത്താണ്. ഇവിടെ അത് ചെയ്ത സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്.

നിയമം നടപ്പിലാക്കി പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സ്റ്റേറ്റിന്റെ സംവിധാനങ്ങള്‍ തന്നെഇത്രയും ഗുരുതരമായ നിയമ ലംഘനം നടത്തിയിട്ടും, ചൈല്‍ഡ് ട്രാഫിക്കിങ് എന്ന ഗുരുതരമായ കുറ്റം ചെയ്തിട്ടും നിങ്ങളില്‍ പലര്‍ക്കും അനുപമയുടെ സദാചാരം തന്നെയാണ് പ്രശ്‌നമെങ്കില്‍ ഒന്നും പറയാനില്ല. ചൈല്‍ഡ് ട്രാഫിക്കിങ് നടത്താന്‍ ഒരു ഔദ്യോഗിക സംവിധാനം ഉള്ള, (അതും മുഖ്യമന്ത്രി അധ്യക്ഷനായ)സംസ്ഥാനം എന്ന ബഹുമതി കൂടി കേരളത്തിനാണ് എന്നതില്‍ അഭിമാനിക്കൂ.

ഈ പ്രശ്‌നം തുടങ്ങിയിട്ട് നാളിത് വരെ ഒരു രണ്ട് വരി പത്രകുറിപ്പ് കൊണ്ട് പോലും ആരോപണങ്ങള്‍ നിഷേധിക്കാന്‍ ശിശു ക്ഷേമ സമിതി തയ്യാറായിട്ടില്ല. അനുപമയുടെ പരാതികിട്ടിയിട്ട് FIR ഇടാന്‍ ആറ് മാസം വൈകിയത് എന്തേ എന്ന ചോദ്യത്തിന് ഒരക്ഷരം പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. സഭയില്‍ പോലും. ലൈസന്‍സ് ഇല്ലാതെയാണോ കുട്ടിയെ ദത്ത് കൊടുത്തത് എന്ന ചോദ്യത്തിന് ശിശു ക്ഷേമ സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി മറുപടി പറയുമോ? തിരുവനതപുരത്തെ ഏതാനും പാര്‍ട്ടി നേതാക്കളുടെ ദുരഭിമാനം സംരക്ഷിക്കാനും ശിശു ക്ഷേമ സമിതിയിലെ കുറ്റാരോപിതരെ രക്ഷിക്കാനും കൂട്ട് നില്‍ക്കുമോ മുഖ്യമന്ത്രി? ഇല്ല എന്ന് തന്നെ ഞാന്‍ ഇപ്പോഴും കരുതുന്നു. കാരണം, നാലോട്ടിന് വേണ്ടി നവോത്ഥാനമൂല്യങ്ങള്‍ ബലി കഴിക്കുകയില്ല എന്ന് താങ്കള്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്.

ശിശു ക്ഷേമ സമിതിയിലെയും CWC യിലേയും ആരോപണ വിധേയരെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി തയ്യാറാവുമോ? കുട്ടിയെ കൈമാറുമ്പോള്‍ ലൈസന്‍സ് പോലും ഉണ്ടായിരുന്നില്ല എന്ന സാഹചര്യത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി വീണാ ജോര്‍ജ് പറഞ്ഞാല്‍ പോരാ സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി തന്നെ പറയണ്ടേ?

ഇത്രയും വലിയ ഒരു ‘ഗോള്‍ഡന്‍ ഓപ്പര്‍ചുണിറ്റി കൈ വന്നിട്ടും പ്രതിപക്ഷം മിണ്ടാതിരിക്കുന്നതില്‍ ഒരത്ഭുതവുമില്ല.അവരുടെ വീടുകളിലും സ്ത്രീകള്‍ ഉണ്ടല്ലോ. അവര്‍ക്ക് പ്രസവിക്കാമല്ലോ. അപ്പോള്‍ ശിശു ക്ഷേമ സമിതി ഉണ്ടല്ലോ.