'88 വയസുള്ള അവര്‍ ബിജെപിയിൽ ചേര്‍ന്നതിന് ഞങ്ങളെന്ത് പറയാന്‍, അവര്‍ക്ക് ദുരിതം വന്നപ്പോൾ സഹായിച്ചു'; വിഡി സതീശന്‍

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാനാണെന്ന് വി ഡി സതീശൻ ചോദിച്ചു. ദുരിതം കണ്ടപ്പോഴാണ് സഹായിച്ചതെന്നും ഏത് പാർട്ടിയിൽ ചേരണമെന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണെന്നും വി ഡി സതീശൻ പറഞ്ഞു.

ബിജെപിയില്‍ പല ആളുകളും ചേരുന്നുണ്ട്. എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. 88 വയസുള്ള അവര്‍ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്ത് കമന്റ് പറയാന്‍. അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരണം, പ്രവര്‍ത്തിക്കണം എന്നൊക്കെ ഓരോരുത്തര്‍ക്കും ഓരോ സ്വാതന്ത്ര്യം ഉള്ളതാണ്. തിരുവനന്തപുരത്തെ എസ്എഫ്‌ഐ നേതാവ് എങ്ങനെയാണ് ബിജെപിയില്‍ ചേര്‍ന്നത് – വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. കിണറ്റിൽ വീണ പൂച്ചയെ എടുക്കാൻ ഒരു പാര്‍ട്ടി വന്നുവെന്നും വീട്ടുടമ ആ പാര്‍ട്ടിയിൽ ചേര്‍ന്നുവെന്നുമാണ് സണ്ണി ജോസഫിന്റെ പരിഹാസം. ‘ഒരു പാർട്ടി വീട് നിർമിച്ച് നൽകി. വീട്ടിലെ കിണറ്റിൽ ഒരു പൂച്ച വീണു. ആ പൂച്ചയെ എടുക്കാൻ വേറൊരു പാർട്ടി വന്നു. ഒടുക്കം വീട്ടുടമ ആ പാർട്ടിയിൽ ചേർന്നു എന്നതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥ’ എന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വമെടുത്തത്. വികസിത കേരളം കൺവെൻഷൻ്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടി എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ സ്വീകരിച്ചു. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നൽകിയിരുന്നു. കോൺഗ്രസും സിപിഎമ്മും ശരിയല്ലാത്തതുകൊണ്ടാണ് ബിജെപി യിൽ അംഗത്വം എടുത്തതെന്ന് മറിയക്കുട്ടി പറഞ്ഞു.

സ്വന്തം ഇഷ്ട‌പ്രകാരമാണ് ബിജെപിയിൽ ചേർന്നത്. തനിക്ക് സഹായം ചെയ്യുന്നവരോടൊപ്പം നിൽക്കും. കേരളത്തിൽ സ്വതന്ത്രമായി ജീവിക്കാനാകാത്ത അവസ്ഥയാണെന്നും മറിയക്കുട്ടി പറഞ്ഞു. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പരസ്യമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനെ പിന്തുണച്ച് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. തുടർന്നാണ് കെപിസിസി ഇവർക്ക് വീട് നിർമിച്ചു നൽകിയത്.

Read more