WGN  ഇന്‍ഫോടെക് ബിനാമി കടലാസ് കമ്പനി, എങ്കില്‍ വിജേഷ് പിള്ള/ വിജയ് പിള്ള ആരുടെ ബിനാമി?

പിണറായി വിജയന്റെയും എം വി ഗോവിന്ദന്‍മാഷിന്റെയും ഇടനിലക്കാരനായി വന്ന് തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്ന് സ്വപ്‌ന പറയുന്ന വിജയ് പിള്ള/ വിജേഷ് പിള്ള ആരാണെന്ന് വിവാദമാണ് ഇപ്പോള്‍ ഉയരുന്നത്. എറണാകുളത്തെ ഇടപ്പള്ളിയില്‍ ഓഫീസുളള ഡബ്‌ളിയു ജി എന്‍ (WGN) ഇന്‍ഫോടെക് എന്ന സ്ഥാപനത്തിന്റെ സി ഇ ഒ വിജേഷ് പിള്ളയെ ആണ് സ്വപ്‌ന വിജയ് പിള്ള എന്ന നിലയില്‍ അവതരിപ്പിച്ചതെന്നാണ് സൂചനകള്‍. ഒ ടി ടി പ്‌ളാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഒരു സംരംഭം നടത്തുന്നയാളാണ് വിജേഷ് പിള്ളയെന്ന് സ്വപ്‌ന സുരേഷ് പറയുന്നത്. എന്നാല്‍ വിജേഷ് കേയിലേത്ത് എന്നാണ് കമ്പനി രേഖകളില്‍ ഇയാളുടെ പേരായി കാണുന്നത്.

ബാംഗളുരുവിലും ഈ സ്ഥാപനത്തിന് ഓഫീസുണ്ടെന്നാണ് ഇയാളുടെ കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍കാണാന്‍ കഴിയുന്നത്. ഡിസൈന്‍ അനാലിസിസ്, കണ്‍ട്രോള്‍ ഓഫ് റോബോട്ടിക്ക് മാനിപ്പുലേറ്റേര്‍സ് തുടങ്ങിയവയാണ് തന്റെ കമ്പനിയുടെ പ്രധാനപ്രവര്‍ത്തനമേഖലകള്‍ എന്നാണ് ഇയാളുടെ പ്രൊഫൈലില്‍ കാണുന്നത് . എന്നാല്‍ ഈ കമ്പനിയുടെ വെബ്‌സൈറ്റ് തപ്പി നോക്കിയാല്‍ ലഭ്യവുമല്ല.

വിജയ് പിള്ള/ വിജേഷ് പിള്ള/ വിജേഷ് കേയിലേത്ത് എന്നൊക്കെ പേരുള്ളയാള്‍ ആരുടെ ബിനാമിയാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ഐ ടി രംഗവുമായി നിരവധി കടലാസു കമ്പനികള്‍ ഇത്തരത്തില്‍ ബിനാമികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡബ്‌ളിയു ജി എന്‍ ഇന്‍ഫോടെകിന്റെ ശരിക്കും പ്രവര്‍ത്തനമേഖലയെന്താണ് എന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഈ കമ്പനിയുടെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്നില്ല. എന്നാല്‍ 2017 മുതല്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കമ്പനി രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവരുടെ ബിസിനസ് എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നുമില്ല.

Read more

വിജേഷ് കേയിലേത്ത്, സാനിയ അരൂജ എന്നീ രണ്ട് ഡയറ്കടര്‍മാരാണ് ഈ കമ്പനിക്കുള്ളതെന്നും വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണുന്നു. ഇതില്‍ സാനിയ അരൂജ ബിസിനസ് കണ്‍സള്‍ട്ടന്റ് ആണെന്നും ഇവരുടെ പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍ കാണുന്നുണ്ട്. ഇത് ഒരു ബിനാമി കമ്പനിയെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. അപ്പോള്‍ ഇയാള്‍ ആരുടെ ബിനാമിയാണെന്നാണ് ഇനി അറിയാനുള്ളത്. സ്വപ്‌ന പറയുന്നത് ശരിയാണെങ്കില്‍ ഇയാള്‍ പിണറായി വിജയനും എം വി ഗോവിന്ദനും വേണ്ടിയാണ് അവരുമായി സംസാരിക്കാന്‍ എത്തിയത്. അത് കൊണ്ട് സി പി എം തന്നെ വിജേഷ് പിള്ള അഥവ വിജയ് പിള്ളയെക്കുറിച്ചുള്ള ദുരൂഹതകള്‍ വരും ദിവസങ്ങളില്‍ നീക്കേണ്ടി വരും.