'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

എസ്എഫ്ഐക്കാർക്കെതിരെ കെഎസ്‌യു തിണ്ണ മിടുക്ക് കാണിക്കാൻ വരേണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. എസ്എഫ്ഐ നേതാക്കള്‍ വീണ് പോയാല്‍ കേരളത്തിൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകുമെന്നും എം ശിവപ്രസാദ് കൂടിയർത്തു. ഈ നാട്ടിൽ കോൺ​ഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേയെന്നും മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നതെന്നും എം ശിവപ്രസാദ് പറഞ്ഞു.

ഇന്നലെ കേരള സർവകലാശാലയിൽ നേടിയ വിജയത്തിന്റെ ആഘോഷ പ്രകടനത്തെ തല്ലിയൊതുക്കാനാണ് കെഎസ്‌യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഗവൺമെന്റും ആഭ്യന്തരവകുപ്പും തീരുമാനിച്ചതെന്നും എം ശിവപ്രസാദ് പറഞ്ഞു. തല്ലിച്ചതയ്ക്കുമ്പോൾ എസ്എഫ്ഐക്കാർ പിരിഞ്ഞുപോകുമെന്ന് കരുതിയെങ്കിൽ ഗവൺമെന്റിന് തെറ്റി. ഞങ്ങൾ പണിയെടുത്താണ് എസ്എഫ്ഐ വിജയിച്ചത്. അല്ലാതെ ഗ്രൂപ്പ് കാണിച്ചിട്ടല്ല.

Read more

ഒരു വിദ്യാർഥിയെ പോലും തൊടാൻ ഞങ്ങൾ അനുവദിക്കില്ല. ഈ അടിയൊന്നും പുത്തരിയല്ല സാറെ. എസ്എഫ്ഐ നേതാക്കള്‍ വീണ് പോയാല്‍ കേരളത്തിൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ അടുക്കളയിൽ പണിയെടുത്താണ് പൊലീസുകാരൻ തല്ലിച്ചതച്ചത്. അത് എസ്എഫ്ഐയുടെ നെഞ്ചിൽ തീർക്കേണ്ടെന്നും എം ശിവപ്രസാദ് വ്യക്തമാക്കി. അതേസമയം കെ എസ് യുവിന്റെ ഗുണ്ടാസംഘമായി പൊലീസ് മാറിയെന്നും എം ശിവപ്രസാദ് പറഞ്ഞു.