ശബരിമലയിലെ സ്വർണ മോഷണ വിവാദത്തിൽ പ്രതിപക്ഷം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ രാജിവയ്ക്കില്ലെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയില്‍ നിന്ന് ഒരുതരിപ്പൊന്ന് ആരെങ്കിലും അടിച്ചുമാറ്റിയെങ്കില്‍ തിരിച്ച് വപ്പിക്കാനും മോഷ്ടിച്ചവനെ കൈയ്യാമം വെപ്പിക്കാനും ശേഷിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും മന്ത്രി വാസവന്‍ പറഞ്ഞു. വിഷയത്തിൽ സര്‍ക്കാരിന്റെ നിലപാട് കൃത്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യാ രാജ്യത്ത് ഏതെങ്കിലും ഒരു കോടതിയില്‍ തന്റെ പേരില്‍ എഫ്‌ഐആര്‍ ഉണ്ടോ എന്ന് ചോദിച്ച മന്ത്രി വാസവന്‍ അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ തന്റെ രാജി ആവശ്യപ്പെടുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് പറയാമെന്നും നിയമസഭയില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നടന്ന ഒരു മോഷണം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു സഭയില്‍ മന്ത്രി വി എന്‍ വാസവന്റെ മറുപടി. അന്ന് ഐഎന്‍ടിയുസി നേതാവ് സ്റ്റീഫന്‍ ആയിരുന്നു മോഷണം നടത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്നത്തെ മന്ത്രി ടി കെ രാമകൃഷ്ണന്‍ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചു. ആ പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനോട് സമഗ്രമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തല്‍ സഭയില്‍ വന്ന് ഉടന്‍ തന്നെ സ്വര്‍ണപീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. ഇത്തരത്തില്‍ എല്ലാ ആരോപണങ്ങളും വിശദമായി തന്നെ അന്വേഷിക്കും. ഏത് ഉന്നതനായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.







