തനിക്ക് പോലും രാഹുല്‍ ഗാന്ധിയെ കാണാന്‍ കിട്ടുന്നില്ല; ഇങ്ങനെ പോയാല്‍ നാട് നശിക്കും; വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

വയനാട് എംപിയെ കാണാന്‍ കിട്ടുന്നില്ലെന്ന് ആരോപിച്ച് വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡിസിസി ജനറല്‍ സെക്രട്ടറിയായ തനിക്ക് പോലും കാണാന്‍ കിട്ടാത്ത ജനപ്രതിനിധിയാണ് രാഹുല്‍ ഗാന്ധിയെന്നും അപ്പോള്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും സുധാകരന്‍ ചോദിച്ചു.

അഞ്ചുവര്‍ഷക്കാലം ജനങ്ങളെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിച്ചു പോകും. അമേഠിയില്‍ മത്സരിക്കില്ലെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കാന്‍ രാഹുല്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിട്ടാണ് താന്‍ ബിജെപിയില്‍ ചേരുന്നത്. ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണ് ബിജെപി.

നരേന്ദ്രമോദിയുടെ വികസനം വയനാട്ടിലുമെത്താന്‍ കെ.സുരേന്ദ്രന്‍ വിജയിക്കണം. സുരേന്ദ്രനെ വിജയിപ്പിക്കാന്‍ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാര്‍ വിജയിപ്പിച്ചാല്‍ അതിന്റെ നേട്ടം വയനാടിനായിരിക്കുമെന്നും പിഎം സുധാകരന്‍ പറഞ്ഞു. റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശശികുമാര്‍, സിവില്‍ എഞ്ചിനീയര്‍ പ്രജീഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്നു.