ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരുന്നു

ശക്തമായ മഴയെ തുടര്‍ന്ന് ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രത തുടരുന്നു. രാത്രി കാര്യമായ മഴ പെയ്യാത്തതിനെ തുടര്‍ന്ന് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ 7.27 മീറ്റര്‍ ആണ് പുഴയിലെ ജലനിരപ്പ്. ഇന്ന് പുലര്‍ച്ചെ വരെ നദിയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയര്‍ന്നിട്ടില്ല.

പെരിങ്ങല്‍കുത്തില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ആശ്വാത്തിന് പ്രധാന കാരണം. ചാലക്കുടിയിലും ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും അനുകൂലമായി. തൃശ്ശൂരില്‍ 2700 ഓളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

എറണാകുളത്തും ആശങ്കയൊഴിയുന്നു. പെരിയാര്‍ നദിയില്‍ ജലനിരപ്പ് അപകടവസ്ഥയിലേക്ക് എത്താത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തൊടുപുഴയില്‍ മഴ കുറഞ്ഞു. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വണ്ണപ്പുറത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

Read more

അതേസമയം ഒമ്പത്് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.