വഖഫ് നിയമന വിവാദം; പള്ളികളില്‍ ഇന്ന് ബോധവത്കരണം നടത്തുമെന്ന് നേതൃസമിതിയിലെ മറ്റു സംഘടനകള്‍, ലീഗിന്റെ അടിയന്തര യോഗവും ഇന്ന്

വഖഫ് നിയമനം പിഎസ്സിക്ക് വിട്ട സംഭവത്തില്‍ സമസ്ത പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയെങ്കിലും പള്ളികളില്‍ ഇന്ന് ബോധവത്കരണം നടത്തുമെന്ന് മുസ്ലീം നേതൃസമിതിയിലെ മറ്റു സംഘടനകള്‍ അറിയിച്ചു.

നേതൃസമിതി തീരുമാനിച്ചത് പ്രകാരം പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് കേരള നദ്വത്തുല്‍ മുജീഹിദീന്‍ വ്യക്തമാക്കി. പള്ളികളില്‍ ഇതിനായി നിര്‍ദ്ദേശം നത്കിയതായി കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി പറഞ്ഞു. മറ്റൊരു മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനും പള്ളികളില്‍ ബോധവത്കരണം നടത്തുന്നതില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ വിവാദമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊഴികെ വെള്ളിയാഴ്ചത്തെ പ്രസംഗങ്ങളില്‍ വഖഫ് വിഷയം സംസാരിക്കാന്‍ ദക്ഷിണ കേരള ജംഈയത്തുല്‍ ഉലമയും ഇമാമുമോരോട് പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള പള്ളികളിലും വെള്ളിയാഴ്ച പ്രഭാഷണങ്ങളില്‍ വഖഫ് ബോധവത്കരണമുണ്ടാകും.

അതേ സമയം ഈ വിഷയത്തിലെ തുടര്‍ നീക്കങ്ങളെ കുറിച്ച് ആലോചിക്കാന്‍ മുസ്ലീം ലീഗ് ഇന്ന് മലപ്പുറത്ത് അടിയന്തരയോഗം ചേരും. ഇന്ന് രാവിലെ മലപ്പുറം ലീഗ് ഓഫീസിലാണ് യോഗം ചേരുന്നത്. പള്ളികളിലെ പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത പിന്‍മാറിയതിനെ തുടര്‍ന്ന് വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് പ്രത്യക്ഷ സമരവുമായി രംഗത്ത് വരാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് പള്ളികളില്‍ പ്രതിഷേധം നടത്താനില്ലെന്ന് സമസ്ത അറിയിച്ചത്. വഖഫ് പ്രക്ഷോഭത്തില്‍ മുസ്ലീം നേതൃസമിതിയുമായി മുന്നോട്ടു പോകണോ ലീഗ് ഒറ്റക്ക് സമരം നടത്തണോ എന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.