വാളയാര്‍ കേസ് പ്രതി മധു ആത്മഹത്യ ചെയ്ത സംഭവം; കരാര്‍ കമ്പനിയുടെ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍

വാളയാര്‍ കേസിലെ പ്രതി കുട്ടി മധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കരാര്‍ കമ്പനിയുടെ സൂപ്പര്‍വൈസറായ പെരുമ്പാവൂര്‍ സ്വദേശി നിയാസ് ആണ് സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് നിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ നാലാം പ്രതിയാണ് ആത്മഹത്യ ചെയ്ത പാലക്കാട് പാമ്പാംപള്ളം അട്ടപ്പള്ളം വീട്ടില്‍ കുട്ടി മധു എന്ന മധു മണികണ്ഠന്‍.

കഴിഞ്ഞ ദിവസമാണ് മധുവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനാനിപുരം പൊലീസ് ആണ് നിയാസിനെ അറസ്റ്റ് ചെയ്തത്. മധു തൊഴിലെടുത്തിരുന്ന കമ്പനിയില്‍ നിന്ന് ചെമ്പ് തകിട് മോഷണം പോയ സംഭവത്തില്‍ നിയാസ് മധുവിനെ തടഞ്ഞ് വച്ചിരുന്നതായും ഇതേ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരണയുമെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ ഒന്നര വര്‍ഷമായി മധു എടയാറില്‍ ജോലി ചെയ്ത് വരുകയായിരുന്നു. പ്രവര്‍ത്തനം നിലച്ച ബിനാനി സിങ്ക് കമ്പനിയിലെ സ്‌ക്രാപ്പ് നീക്കുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിയിലാണ് മധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.