പോലീസുകാർ പ്രതികൾ, ഭരണകൂടം ഒതുക്കിത്തീർക്കാൻ ശ്രമിച്ചു; ആരും അറിയില്ലെന്നു കരുതിയ ബലാത്സംഗ കേസ് ഒറ്റ രാത്രികൊണ്ട് പുറംലോകത്തെത്തിച്ച വിഎസ്

1970 നവംബർ രണ്ട്. വിഎസ് അന്ന് 47 കാരനായ എംഎൽഎ. സംഭവം നടക്കുന്നത് ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡിൽ. എട്ടു പോലീസുകാർ ചേർന്ന് നാലു കർഷകത്തൊഴിലാളി യുവതികളെ ബലാത്സം​ഗം ചെയ്തു. വിഎസ് വിവരം അറിയുന്നത് പുലർച്ചെ ഒരു മണിക്ക് ടെലിഗ്രാം വഴി. നേരം വെളുക്കുന്നതുവരെ കാത്തു നില്ക്കാൻ ആ മനുഷ്യസ്നേഹിക്ക് കഴിയുമായിരുന്നില്ല. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്ക് ഉടൻ പുറപ്പെട്ടു.

സംഭവസ്ഥലത്തെത്തി ഇരകളായ സ്ത്രീകളോട് സംസാരിച്ച് വിഎസ് വിവരങ്ങൾ ശേഖരിച്ചു. ഉടനെതന്നെ പിറ്റേന്നത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്കു മടങ്ങി. നവംബർ മൂന്നിന് അടിയന്തരപ്രമേയവുമായി അദ്ദേഹം സഭയിലെത്തി. പിന്നെ ഇങ്ങനെ തുടങ്ങി ‘ഇന്നലെ രാത്രി ഏതാണ്ട് ഒരു മണിയോടുകൂടി കിട്ടിയ ടെലിഗ്രാം അനുസരിച്ച് ഞാൻ ആലപ്പുഴയിൽ പോയി നേരിട്ടന്വേഷിച്ചതിൽ എനിക്കു കിട്ടിയ വിവരങ്ങൾ പറയുകയാണ്.

വിഎസ് പറഞ്ഞത് കേരള ജനതയും സഭാംഗങ്ങളും ഞെട്ടലോടെയാണ് കേട്ടത്. സർക്കാർ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് അടിയന്തരപ്രമേയത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തരമന്ത്രി സിഎച്ച് മുഹമ്മദ് കോയ മറുപടി നൽകി. ഒടുവിൽ എട്ടു പോലീസുകാരുടെ പേരിൽ കേസെടുത്തു.

Read more

ആരും അറിയില്ലെന്നു കരുതി ഭരണകൂടം ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവമാണ് ഇരുട്ടിവെളുക്കും മുൻപ് വിഎസ് ഒറ്റയ്ക്ക് കേരളജനതയുടെ മനസാക്ഷിക്ക് മുന്നിലെത്തിച്ചത്. സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള തുടക്കമായിരുന്നു അത്. ഒടുവിൽ 90-ാം വയസിൽ മൂന്നാറിലെ പെമ്പിളൈ ഒരുമ സമരത്തിലും കേരളം ആ പോരാട്ട വീര്യം കണ്ടു.