സത്യസന്ധമായി ജോലി ചെയ്യുമ്പോള്‍ ഒന്നിനെയും ഭയപ്പെടാനില്ല; ശ്രീറാം വെങ്കിട്ടരാമനോട് വിഎസ് അച്യുതാനന്ദന്‍

സത്യസന്ധമായി ജോലി ചെയ്യുമ്പോള്‍ ഒന്നിനെയും ഭയപ്പെടാനില്ലെന്ന് വി എസ് അച്യുതാനന്ദന്‍ . തന്നെ സന്ദര്‍ശിക്കാനെത്തിയ ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറില്‍ ശ്രീറാം വെങ്കിട്ട രാമന്‍ നടത്തിയ ഇടപെടല്‍ ചെറിയ കാര്യമല്ലെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു. 2006 ല്‍ തുടങ്ങിയ കൈയേറ്റം തിരിച്ച് പിടിക്കല്‍ പലവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വി എസ് പറഞ്ഞു.

വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നാര്‍ ഓപ്പറേഷന് ശേഷം വീണ്ടും മൂന്നാര്‍ പ്രശ്നത്തെ വലിയ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമായിരുന്നു. ഇതിനെതിരെ സിപിഎമ്മിന്റേത് അടക്കമുള്ള നേതാക്കളുടെ കടുത്ത എതിര്‍പ്പുമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. എസ് രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രി എംഎം മണിയുമെല്ലാം സബ് കളക്ടര്‍ക്കെതിരെ രംഗത്ത് വന്നു.

സ്വന്തം പാര്‍ട്ടി നേതാക്കളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദമുണ്ടായിട്ടും സബ് കളക്ടറെ മാറ്റുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടും സബ് കളക്ടറുടെ നടപടികളെ പിന്തുണച്ചും വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതോടെ മൂന്നാര്‍ പ്രശ്നം കൂടുതല്‍ ശ്രദ്ധ നേടി.