ടി.ഒ സൂരജിന്റെ മൊഴി നിര്‍ണായകം: ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാദ്ധ്യത. പാലം നിര്‍മ്മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് എതിരായിരിക്കുന്നത്. ടി.ഒ സൂരജ് ഒപ്പിട്ട ഫയലുകള്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കണ്ടിരുന്നുവെന്ന് വിജിലന്‍സ് സംഘത്തിന് ബോദ്ധ്യപ്പെട്ടു. ഇതിന് പുറമെ നിര്‍ണായകമായ ചില വിവരങ്ങളും വിജിലന്‍സിന് ലഭിച്ചതായാണ് വിവരം.

അറസ്റ്റ് കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. വി.കെ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ ഒരുതവണ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എ ഹോസ്റ്റലിലാണ് ഇബ്രാഹിംകുഞ്ഞ് ഇപ്പോഴുള്ളത്. വിജിലന്‍സ് സംഘം സ്പീക്കറുടെ ഓഫീസിനെ എംഎല്‍എയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന വിവരം ധരിപ്പിച്ചിട്ടുണ്ട്.

8.25 കോടി രൂപ മൊബിലൈസേഷന്‍ ഫണ്ട് പാലം നിര്‍മ്മാണത്തിന് മുമ്പായി മുന്‍കൂര്‍ അനുവദിച്ചതാണ് സൂരജിന്റെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. പലിശരഹിതമായി പണം അനുവദിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടതെന്നാണ് സൂരജിന്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി അശോക് കുമാര്‍ വിജിലന്‍സ് ഡയറക്ടറെ കാണാനായി തിരുവനന്തപുരത്തെത്തി. കൊച്ചി മെട്രോ റെയില്‍ എഡിയായ മുഹമ്മദ് ഹനീഷിനെതിരെയും ടി.ഒ സൂരജ് ആരോപണം ഉന്നയിച്ചിരുന്നു.