ടി.ഒ. സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല; മന്ത്രിയെന്ന നിലയില്‍ കരാറിന് അനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇബ്രാഹിംകുഞ്ഞ്

ടി.ഒ സൂരജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. പാലം നിര്‍മ്മാണത്തില്‍ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും മന്ത്രിയെന്ന നിലയില്‍ കരാറിന് അനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി.ഒ സൂരജ് ഹൈക്കോടതിയിലാണ് പറഞ്ഞത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂര്‍ നല്‍കാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രി തന്നെയെന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു.

19 ദിവസമായി റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി സൂരജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് മുന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത് . താനല്ല അഴിമതി നടത്തിയതെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് വി.കെ ഇബ്രാഹിംകുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആര്‍.ഡി.എസ് കമ്പനിക്ക് നല്‍കിയെന്നത് ശരിയാണ്. എന്നാല്‍ ആ തീരുമാനം തന്റേതായിരുന്നില്ല. ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നല്‍കാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് സത്യവാങ്മൂലത്തിലുമുണ്ട്.

കേസിലെ മുഖ്യപ്രതി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അന്വേഷണം ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിച്ചായി.