കരാര്‍ കമ്പനിക്ക് തുക നല്‍കാനുള്ള ഒരു ഫയലും കണ്ടിട്ടില്ല; പാലാരിവട്ടം പാലം അഴിമതിക്കേസില്‍ തടിയൂരി മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ കൈ കഴുകി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സര്‍ക്കാര്‍ നയം അനുസരിച്ചുള്ള ഫയല്‍ മാത്രമെ കണ്ടിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ കമ്പനിക്ക് നേരിട്ട് തുക നല്‍കാനുള്ള ഒരു ഫയലും കണ്ടിട്ടില്ലെന്നും വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചാല്‍ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു നിന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി.

അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് ഉദ്യോഗസ്ഥരെ ഇന്നലെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രോജക്റ്റ്‌സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍, മുന്‍ പൊതു മരാമത്തെ സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ രണ്ടു മുതല്‍ നാലുവരെ പ്രതികളാക്കിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2016 ഒക്ടോബര്‍ 12- നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലാരിവട്ടം മേല്‍പ്പാലം യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പെയാണ് മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചത്. പാലത്തിലെ ടാറിളകി റോഡും തകര്‍ന്ന നിലയിലായിരുന്നു. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ്‌സ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരുന്നു പണികള്‍ നടന്നത്.