വിഴിഞ്ഞം സമരം: നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം

വിഴിഞ്ഞം  സമരം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസും സഭയില്‍ ഇന്ന് ഉയര്‍ത്തും. കോവളം എം.എല്‍.എ എം. വിന്‍സന്റ് ആയിരിക്കും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്.

അതേസമയം, വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിതല ഉപസമിതി ഇന്ന് ചര്‍ച്ച നടത്തിയേക്കും. വൈകിട്ട് അഞ്ച് മണിക്ക് ചര്‍ച്ച നടത്താനാണ് തീരുമാനം. തീരശോഷണത്തെ കുറിച്ച് പഠിക്കാനുള്ള വിദഗ്ദ സമിതയില്‍ തങ്ങളുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം.

എന്നാല്‍ സര്‍ക്കാര്‍ ഇതിനോട് യോജിക്കുന്നില്ല. ഇക്കാര്യത്തില്‍ സമരസമിതി ഇന്ന് നിലപാട് അറിയിക്കും. വിഴിഞ്ഞം വിഷയത്തില്‍ കെസിബിസി യോഗത്തിലെ ചര്‍ച്ച ഇന്നും തുടരും. ഇന്നലെ തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെങ്കിലും കൂടുതല്‍ വിശകലനങ്ങളിലേക്ക് പോകേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തുകയായിരുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം എന്ന മുന്‍നിലപാടില്‍ മാറ്റമില്ലെന്നും സമവായ ചര്‍ച്ചകളില്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നതായിരിക്കണമെന്നും യോഗം വ്യക്തമാക്കിയിരുന്നു.