വിഴിഞ്ഞം സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചവര്‍ക്കെതിരെ അറസ്റ്റും ഉണ്ടാകില്ല

വിഴിഞ്ഞം സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ സഭയുടെയും സമര സമിതിയുടെയും ആവശ്യം സര്‍ക്കാര്‍ തള്ളി. സമരം നിര്‍ത്തിവയക്ണമെന്ന സര്‍ക്കാരിന്റെ ആവശ്യം സര്‍വ്വ കക്ഷി യോഗത്തില്‍ സമരസമിതിയും ലത്തീന്‍ സഭയും തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് തിരുമാനമാകാതെയാണ് യോഗം പിരിഞ്ഞത്. ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയെങ്കിലും മറ്റു തരത്തിലുള്ള പ്രതികാര നടപടികള്‍ ഒന്നും സമരക്കാര്‍ക്കെതിരെ ഉണ്ടാകില്ലന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും അറിയുന്നു.

പൊലീസുകാരെ ഗുരുതരമായി ആക്രമിച്ചിട്ടും ആര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടില്ല. എന്ന് മാത്രമല്ല ആരെയും ഈ കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുമില്ല. വളരെ ശ്രദ്ധാപൂര്‍വ്വം വേണം ഇനിയുളള നടപടികള്‍ എന്നും പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അക്രമ സമരങ്ങളിലക്ക് നീങ്ങാതിരിക്കാന്‍ ലത്തീന്‍ സഭയും സമര സമിതിയും മുന്‍ കരുതലുകള്‍ കൈക്കൊണ്ടിട്ടമുണ്ട്. സമരം തുടരാന്‍ തന്നെയാണ് തിരുമാനിച്ചിരിക്കുന്നതെങ്കിലും ഇനി സര്‍ക്കാര്‍ എന്തെങ്കിലും സമയവായ ചര്‍ച്ചകള്‍ നടത്തുമോ എന്നും തിട്ടമില്ല. കടുത്ത നിലപാടുകള്‍ സമര സമിതിക്കെതിരെ എടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലങ്കിലും സഭക്കും സമരക്കാര്‍ക്കും അനാവശ്യമായി വഴങ്ങിയെന്ന ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

അതിനിടയില്‍ ചില ക്രൈസ്തവ പുരോഹിതന്‍മ്മാരെ തന്നെ ഇടനിലക്കാരാക്കി സഭയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുമുണ്ട്. അതേ സമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ തുറമുഖം- മ്യൂസിയം- പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍, ശശി തരൂര്‍ എംപി എന്നിവര്‍ സംസാരിക്കും.