ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി; വിഴിഞ്ഞം സംഘര്‍ഷത്തില്‍ നടപടി കടുപ്പിച്ച് സര്‍ക്കാര്‍; തിരിച്ചടിച്ച് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം തുറമുഖത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന അക്രമ സമരത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസും, മോണ്‍. യൂജിന്‍ പെരേരയുമടക്കമുള്ള അമ്പതില്‍ അധികം പേര്‍ പ്രതിപ്പട്ടികയിലുണ്ട്. പരാതി ലഭിച്ചതിന് പുറമെ സ്വമേധയായും പൊലീസ് കേസെടുത്തിട്ടുണ്ട്.

സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ചതോടെ വിഴിഞ്ഞം സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍ അതിരൂപത. തുറമുഖ നിര്‍മാണത്തെ എതിര്‍ത്തുള്ള സര്‍ക്കുലര്‍ അതിരൂപതയ്ക്ക് കീഴിലെ സഭകളില്‍ വായിച്ചു. സമരം ശക്തമാക്കുമെന്നും വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ജാഗ്രത വേണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. വികൃതമായ നടപടികളാണ് സര്‍ക്കാരിന്റേതെന്നും ലത്തീന്‍ അതിരൂപത ആരോപിച്ചു. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളം ഭരിക്കുന്നതെന്നും ലത്തീന്‍ അതിരൂപത സര്‍ക്കുലറില്‍.

വിഴിഞ്ഞം പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള വലിയ സംഘര്‍ഷത്തിനാണ് ഇന്നലെ പ്രദേശം സാക്ഷ്യം വഹിച്ചത്. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. അതേസമയം, സമരസമിതിയുമായി ഇനി ചര്‍ച്ചയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കോടതി വിധിവരുന്നതു കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏഴിന ആവശ്യങ്ങളില്‍ ഒന്നില്‍പോലും രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്നും ലത്തീന്‍ അതിരൂപത വ്യക്തമാക്കി. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുളള സര്‍ക്കാര്‍ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം.

വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തന്നെ ആഘാതം സൃഷ്ടിക്കുമെന്ന് മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര വിശ്വാസികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. തുടര്‍ സമര പരിപാടികളുടെ സമയക്രമവും സര്‍ക്കുലറിലൂടെ വിശ്വാസികളെ അറിയിക്കും. അതേസമയം സര്‍ക്കാരും സമരസമിതിയും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.