വൈദികന്റേത് നാക്കുപിഴയല്ല; വികൃതമനസ്; പൊലീസ് സ്റ്റേഷന്‍ ആക്രമണം ആസൂത്രിതം; കുറ്റക്കാരെ കണ്ടെത്തണം; സര്‍ക്കാരിന് നിര്‍ദേശം നല്‍കി സി.പി.എം

മന്ത്രി വി അബ്ദുറഹിമാനെതിരായവൈദികന്റെ പരാമര്‍ശം നാക്കുപിഴയല്ലെന്നും അദേഹത്തിന്റെ വികൃതമായ മനസാണ് കാണിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമണം ആസൂത്രിതമാണ്. ഗൂഡാലോചന നടത്തിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന നിര്‍ദേശവും അദേഹം നല്‍കി.

കേരളത്തിന്റെ മന്ത്രിയെ ഒരു ഫാദര്‍, അദ്ദേഹം ആ വസ്ത്രത്തിന്റെ മാന്യതയുടെ വിലപോലും കല്‍പ്പിക്കാതെ പരസ്യമായി പറഞ്ഞത് ആ പേരില്‍ ഒരു വര്‍ഗീയതയുണ്ടന്നാണ്. മനുഷ്യന്റെ പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്ക് പിഴയല്ല, അത് ഒരു മനുഷ്യന്റെ സാംസ്‌കാരിക അവബോധമാണ്. മനസാണ് കാണിക്കുന്നത്. വര്‍ഗീയമായ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമെ അത്തരമൊരു പരാമര്‍ശം നടത്താന്‍ പറ്റൂ. ഒരു മന്ത്രിയുടെ പേര് മുസ്ലീം പേരായതുകൊണ്ട് അത് വര്‍ഗീയതയാണെന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസുണ്ടായവര്‍ക്കേ സാധിക്കൂ. വികൃതമായ ഒരു മനസാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചതെന്നും ഗോവിന്ദന്‍ തുറന്നടിച്ചു.

വിഴിഞ്ഞം തുറമുഖം ഫലപ്രദമായി അതിവേഗം ഉണ്ടാകണമെന്ന് ലത്തീന്‍ രൂപത തന്നെയാണ് ആദ്യം ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് സ്വകാര്യ കമ്പനിക്ക് കൊടുത്തപ്പോള്‍ തന്നെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. പൊതുമേഖലയില്‍ കൊടുക്കാനാണ് എല്‍ഡിഎഫ് പറഞ്ഞത്. എന്നാല്‍ അവര്‍ സ്വകാര്യ കമ്പനിക്ക് കൊടുത്തു. ഒരു സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പിന്നീടുളള സര്‍ക്കാര്‍ എന്നതിന്റെ അടിസ്ഥാനത്തിലാണ് പിന്നീടുവന്ന സര്‍ക്കാര്‍ മുന്നോട്ടുപോയത്. മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ ഉണ്ടായപ്പോള്‍ അത് സംബന്ധിച്ചഎല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഹരിച്ചു. സമരസമിതി മുന്നോട്ട് വച്ച് ഏഴ് ആവശ്യങ്ങളില്‍ ഒന്നൊഴികെ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇടപ്പോള്‍ നടക്കുന്ന സമരം വെജിറ്റേറിയനാണ് അതിനെ പിണറായി സര്‍ക്കാര്‍ നോണ്‍ വെജിറ്റേറിയന്‍ ആക്കരുതെന്ന് കെ. മുരളീധരന്‍ എം.പി. 450 കോടി പാക്കേജിനായി മത്സ്യത്തൊഴിലാളികള്‍ ആറര വര്‍ഷം കാത്തിരുന്നു. അത് കിട്ടാത്തതിനാലാണ് തുറമുഖമേ വേണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ നിലപാട് എടുത്തത്. തീരദേശ മേഖലയിലുള്ളവര്‍ക്ക് അര്‍ഹിച്ച നഷ്ടപരിഹാരം നല്‍കണം. സമരക്കാര്‍ക്കെതിരെ വര്‍ഗീയതയും രാജ്യദ്രോഹവും ആരോപിക്കുകയാണ്. ഇത് അധഃപതനാണ്. സംഘ്പരിവാറിനെ കൂട്ടുപിടിച്ചാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലം അദാനിയാണ്. എന്ത് സംഭവം നടന്നാലും ബിഷപ്പിനെ പ്രതിയാക്കുന്നു. സര്‍ക്കാര്‍ എല്ലാ ദേഷ്യവും തീര്‍ക്കുന്നത് ഇപ്പോള്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളോടാണെന്നും മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ കക്കൂസില്‍ വരെ കല്ലിട്ട പദ്ധതിയാണ് അതു ചീറ്റിപ്പോയെന്നും മുരളീധരന്‍ പറഞ്ഞു.