വിഴിഞ്ഞത്ത് അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാടില്‍; സമരത്തിന് ഗൂഢലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി

വിഴിഞ്ഞം സമരത്തിന്റെ മറപറ്റി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് വിഴിഞ്ഞത്ത് കണ്ടത്. ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നു. വിഴിഞ്ഞത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടന്നതെന്നും തൃശ്ശൂരില്‍ നടന്ന വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അദേഹം പറഞ്ഞു.

ജനങ്ങളുടെ ശാന്തമായ ജീവിതം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അക്രമസമരത്തിലേക്ക് ചില പ്രക്ഷോഭങ്ങള്‍ മാറുന്നു. അതിന്റെ ഭാഗമായി പൊലീസിന്റെ നേര്‍ക്ക് ആക്രമണം നടന്നു. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുമെന്ന ആഹ്വാനങ്ങള്‍ പരസ്യമായി ഉയരുന്നു. ഇത് വെറും ആഹ്വാനം മാത്രമായി ഒതുങ്ങിയില്ല. ആഹ്വാനം ചെയ്തവര്‍ ഇത്തരത്തില്‍ അക്രമം സംഘടിപ്പിക്കാനും ശ്രമിച്ചു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പൊലീസിന്റെ ധീരമായ നിലപാടു കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.