വിഴിഞ്ഞം തുറമുഖം മലയാളികള്‍ക്കുള്ള സമ്മാനം; പദ്ധതി യാഥാര്‍ത്ഥ്യമായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണെന്ന് മുഖ്യമന്ത്രി

ഇടത് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ എല്ലാ മലയാളികള്‍ക്കുമുള്ള സമ്മാനമാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം നാടിനാകെയുളള ക്രെഡിറ്റാണെന്നും ഇതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം ചെയ്തുവെന്ന ചാരിതാര്‍ത്ഥ്യം തങ്ങള്‍ക്കുണ്ട്. വിഴിഞ്ഞം പദ്ധതി 2016 മുതലുളള സര്‍ക്കാരിന്റെയോ അതിനു മുന്‍പ് 2011-മുതല്‍ 2016 വരെയുളള സര്‍ക്കാരിന്റെയോ കണ്ടെത്തലല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. പദ്ധതിക്ക് ഉചിതമായ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തത് ക്രെഡിറ്റിനുവേണ്ടിയല്ലെന്നും അത് നാട് മുന്നോട്ടുപോകുന്നതിനായാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ച് ഇതരസംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെയും മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. അസാധ്യമാണെന്ന് കരുതിയ പലതും സാധ്യമാക്കിയ ഒന്‍പത് വര്‍ഷമാണ് കടന്നുപോയത്.

Read more

സര്‍ക്കാര്‍ പത്താംവര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഓരോ മലയാളിക്കുമുള്ള സമ്മാനമായതാണ് വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖത്തിന്റെ കമ്മിഷന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. കമ്മിഷന്‍ ചെയ്യുന്നതോടെ കേരളം ലോക മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാകുമെന്നും പിണറായി അഭിപ്രായപ്പെട്ടു.